കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ലോക രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നിയന്ത്രിക്കുന്നതിന് ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യയുള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു

യുണൈറ്റഡ് നേഷന്‍സ്, പാരീസ്, കാലാവസ്ഥ united nations, paris, weather
യുണൈറ്റഡ് നേഷന്‍സ്| സജിത്ത്| Last Modified ശനി, 23 ഏപ്രില്‍ 2016 (07:59 IST)
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നിയന്ത്രിക്കുന്നതിന് ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യയുള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് ലോകഭൗമ ദിനത്തില്‍ നടന്ന ചടങ്ങിലായിരുന്നു കരാറില്‍ ഒപ്പുവച്ചത്. 2020ഓടെ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ്, കാനഡിയന്‍ പ്രഡിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ ഉള്‍പ്പെടെ 171 രാജ്യങ്ങളിലെ പ്രതിനിധികളാണ് കാലാവസ്ഥാ കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ആഗോള താപനില നേരത്തെ കണക്കുകൂട്ടിയതിലും 2 ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ഇതോടെ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997-ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം പാരിസ് ഉടമ്പടി ആധാരമാകും.

ഈ വര്‍ഷം അവസാനത്തോടെയോ 2017 ലോ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അമേരിക്കയുടെയും ചൈനയുടെയും ശ്രമം. എല്ലാ രാജ്യങ്ങളും കരാറിന് എത്രയും വേഗം അംഗീകാരം നല്‍കണമെന്നും കരാര്‍ ഉടന്‍ നടപ്പിലാക്കാന്‍ സഹകരിക്കണമെന്നും യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. ഔദ്യോഗികമായി കരാറില്‍ ഒപ്പുവെച്ചെങ്കിലും പാര്‍ലമെന്ററി അംഗീകാരം ലഭിച്ചാല്‍ മാത്രമേ രാജ്യങ്ങള്‍ക്ക് കരാര്‍ നടപ്പിലാക്കാന്‍ സാധിക്കൂ.

കരാര്‍ ഉടന്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളുടെയും പ്രതീക്ഷ. കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ 55 രാജ്യങ്ങളുടെ അംഗീകാരമെങ്കിലും ലഭിക്കേണ്ടതുണ്ട്. ചെറു ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ ഇതിനോടകം കരാറിന് അംഗീകാരം നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസിനെ മറികടന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയില്‍ കരാരിന് അംഗീകാരം നല്‍കാനാണ് യു എസ് ശ്രമം.

ഓസ്‌കാര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് നടനുമായ ലിയനാര്‍ഡോ ഡികാപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു.
ഒറ്റദിവസം ഇത്രയധികം രാജ്യങ്ങള്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത് ഇതാദ്യമാണ്. 1982-ല്‍ 119 രാജ്യങ്ങള്‍ സമുദ്ര ഉടമ്പടിയില്‍ ഒപ്പുവെച്ചതാണ് ഇതിനുമുമ്പുണ്ടായിരുന്ന റെക്കോഡ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :