പാക് താലിബാന്റെ മിസൈല്‍ പരീക്ഷണം വിജയം, ആശങ്കയില്‍ ദക്ഷിണേഷ്യ

ഇസ്ലാമാബാദ്| VISHNU N L| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (13:35 IST)
ദക്ഷിണേഷ്യയുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടാക്കിക്കൊണ്ട് പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാന്‍ സ്വന്തമായി മിസൈല്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്വന്തം എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് നിമ്മിച്ച മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാക് താലിബാന്‍ അറിയിച്ചു. ഒമര്‍-1 എന്ന് പേരിട്ടിരിക്കുന്ന് ഈ മിസൈലിന്റെ പരീക്ഷണ വീഡിയോ തീവ്രവാദികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വളരെ എളുപ്പം കൂട്ടിച്ചേര്‍ക്കാവുന്നതും അഴിച്ചുമാറ്റാവുന്നതുമായ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്നും വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വിവരണത്തില്‍ പറയുന്നു. മിസൈല്‍ വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പ്രഹര ശേഷി എത്രത്തോളമുണ്ടെന്ന് പാക് താലിബാന്‍ അറിയിച്ചിട്ടില്ല. എന്നാല്‍ ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് ലോകത്തോട് വിളിച്ചുപറയുന്ന പരീക്ഷണമാണ് മിസൈല്‍ നിര്‍മ്മിച്ചതോടെ പാക് താലിബാന്‍ നടത്തിയതെന്നാണ് വിവരം.

സാങ്കേതികതയുടെ പുരോഗമനം പൂര്‍ണമായി ഉള്‍ക്കൊണ്ട് പുതിയ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പാക് താലിബാന്‍. സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കുന്നതിനായി
ചാവേറുകള്‍ക്കായി പുതിയ സ്‌ഫോടക വസ്തുക്കളും ജാമറുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും തീവ്രവാദികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടൂണ്ട്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ തലവേദന ഉണ്ടാക്കുന്ന വാര്‍ത്തകളാണ്.

അഫ്ഗാന്‍, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നതാണ് പാക് താലിബാന്റെ പുതിയ നീക്കം. അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ബന്ധമുള്ള സംഘടനായാണ് തെഹ്രിക് ഇ താലിബാന്‍. അതിനാല്‍ സംഘടനയുടെ പുതിയ പ്രഹര ശേഷി അഫ്ഗാനിസ്ഥാന് കടുത്ത ഭീഷണിയായി മാറും. അമേരിക്ക സൈന്യം പൂര്‍ണ്ണമായും അഫ്ഗാനില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ ഭീഷണി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :