സമയമായെന്ന് ജസിന്ത ആർഡേൺ, ലോകത്തിൻ്റെ പ്രിയങ്കരിയായ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ജനുവരി 2023 (14:03 IST)
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ രാജി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയുടെ വാർഷികയോഗത്തിലാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം. ഈ വർഷം ഒക്ടോബർ 14ന് തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഫെബ്രുവരി ഏഴിന് ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനവും ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെങ്കിലും പൊതുതെരെഞ്ഞെടുപ്പ് വരെ എം പി സ്ഥാനത്ത് തുടരുമെന്ന് ജസിന്ത അറിയിച്ചു.

എപ്പോൾ നയിക്കണമെന്ന് അറിയുന്നത് പോലെ തന്നെ എപ്പോൾ പിന്മാറണമെന്ന് അറിയുന്നതും ഉത്തരവാദിത്വമാണ്. ഈ പദവി എന്താണെന്ന് എനിക്കറിയാം. പദവിയോട് നീതി പുലർത്താനുള്ള വിഭവങ്ങൾ നിലവിൽ എൻ്റെ കയ്യിലില്ല. അതിനാൽ പദവി ഒഴിയാനുള്ള സമയം ആയിരിക്കുകയാണ് ജസിന്ത ആർഡേൺ പറഞ്ഞു. കഴിഞ്ഞ വേനലവധിയിൽ തനിക്ക് സ്ഥാനത്ത് ഇരിക്കാനുള്ള ഊർജമുണ്ടോ എന്നത് വിലയിരുത്തിയിരുന്നു. അതില്ലെന്നാണ് മനസിലാക്കുന്നത്. ജസിന്ത പറയുന്നു.

2017ൽ 37 വയസ്സായിരിക്കെയാണ് ജസിന്ത ന്യൂസിലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. കൊവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെ 2 പള്ളികളിൽ ഭീകരാക്രമണം നടന്ന സമയത്തും വൈറ്റ് ഐലൻഡിൽ അഗ്നിപർവത സ്ഫോടനമുണ്ടായപ്പോഴും ജസിന്ത നടത്തിയ ഇടപെടലുകൾ ആഗോളശ്രദ്ധ നേടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :