ഇസ്രായേലിനെ നേരിടാന്‍ പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലേക്ക്

റമല്ല| vishnu| Last Updated: വെള്ളി, 2 ജനുവരി 2015 (08:51 IST)
ഇസ്രായേലിനേയും അമേരിക്കയേയും നേരിടുന്നതിന്റെ ഭാ‍ഗമായി പത്സ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയില്ല് അംഗമാകാന്‍ ശ്രമം തുടങ്ങി. ഐസിസിക്കൊപ്പം ഇരുപതോളം രാജ്യാന്തര സമിതികളില്‍ അംഗമാകാന്‍ പലസ്തീന്‍ ഭരണകൂടം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. ഐസിസി അംഗമാകാനുള്ള അപേക്ഷ അബ്ബാസ് ഒപ്പുവയ്ക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ റമല്ലയിലെ ആസ്ഥാനത്തുനിന്നു ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്തു.

പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതു സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഐസിസിയില്‍ ചേരാനുള്ള തീരുമാനം പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചത്. യുഎസിന്റെ നീക്കങ്ങളും ഇടപെടലും കാരണമാണു രക്ഷാസമിതിയില്‍ പലസ്തീന്‍ പ്രമേയം പരാജയപ്പെട്ടത്. ഇതിനോടുള്ള ബദല്‍ നടപടികള്‍ എന്ന നിലയിലാണ് ഐസിസിയില്‍ ചേരാന്‍ അബ്ബാസ് ഉടന്‍ തീരുമാനമെടുത്തത്.

നീക്കം യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞ വര്‍ഷം ഗാസയ്ക്കു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാന്‍ പലസ്തീനു കഴിയും. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ളതാണ് രാജ്യാന്തര ക്രിമിനല്‍ കോടതിയുള്ളത്. ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കോടതിയില്‍ പാലസ്തീന്‍ അംഗമാകുന്നത് ഇസ്രായേലിനു ഭീഷണിയാണ്.
രാജ്യാന്തരതലത്തില്‍ പുതിയ നിയമയുദ്ധത്തിന് ഇതു വഴിവയ്ക്കുമെന്നാണു സൂചന.

2009ല്‍ ഗാസയ്ക്കുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനെതിരെയും രാജ്യാന്തര കോടതിയെ പലസ്തീന്‍ സമീപിച്ചിരുന്നു. എന്നാല്‍, രാഷ്ട്രം എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പലസ്തീന്റെ ആവശ്യം തള്ളുകയായിരുന്നു. എന്നാല്‍ പലസ്ഥിനെ ഇപ്പോള്‍ നിരീക്ഷക രാഷ്ട്രമായി യു‌എന്‍ അംഗീകരിച്ചിരുന്നു. അതിനാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) അംഗമാകാന്‍ പലസ്തീനു സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം പലസ്തീന്റെ നീക്കത്തിനെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കാനെ ഇതുപകരിക്കു എന്നായിരുന്നു വിഷയത്തോട് അമേരിക്കയുടെ പ്രതികരണം. ഐസിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര സമിതികളില്‍ അംഗത്വം ലഭിക്കുന്നതോടെ പലസ്ഥിനെ രാഷ്ട്രമായി മറ്റൂരാജ്യങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :