ഉക്രൈയിന്‍ വിമാനം തകർന്നത് ഇറാന്റെ മിസൈല്‍ പതിച്ച്?; സ്‌ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

റെയ്‌നാ തോമസ്| Last Updated: വെള്ളി, 10 ജനുവരി 2020 (11:24 IST)
പറന്നുയർന്ന ഉടന്‍ ഉക്രൈയ്ന്‍ വിമാനം തെഹ്‌റാനില്‍ തകര്‍ന്നുവീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന സംശയം ബലപ്പെടുന്നു. വിമാനം പറന്നുയര്‍ന്ന് തകര്‍ന്നുവീഴുന്നതിന് മുൻപ് മിസൈല്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംശയങ്ങള്‍ ബലപ്പെടുത്തിയത്. അമേരിക്കന്‍ യുദ്ധ വിമാനമാണെന്ന് കരുതി യാത്രാ വിമാനത്തെ മിസൈല്‍ ലക്ഷ്യമാക്കുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 176 യാത്രക്കാരും മരിച്ചു.

എന്നാല്‍ വിമാനം തകര്‍ന്നത് അബന്ധത്തില്‍ മിസൈല്‍ പതിച്ചാണെന്ന് ആരോപണം ഇറാന്‍ നിഷേധിച്ചു. ഇറാനെതിരെ നടത്തുന്ന മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്ന് ഇറാന്‍ ആരോപിച്ചു. അമേരിക്ക, ബ്രിട്ടിന്‍ കാനഡ എന്നീ രാജ്യങ്ങള്‍ വിമാനം തകരാന്‍ കാരണം മിസൈല്‍ പതിച്ചതാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ എന്നിവാരാണ് മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

വിമാനം തകര്‍ന്നുവീണ തെഹ്‌റാന് സമീപമിള്ള പാറാന്ത് എന്ന സ്ഥലത്ത് ആകാശത്ത് ഒരു സ്‌ഫോടനം നടക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിന് ശേഷം വിമാനം തിരിച്ച്‌ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള വിഡീയോ പാറാന്ത് എന്ന സ്ഥലത്തുനിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത തോര്‍ മിസൈലാണ് വിമാനത്തില്‍ ഇടിച്ചതെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. പെന്റഗണ്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :