ബിജെപിയെ ‌എന്‍‌എസ്‌ഐ നിരീക്ഷിച്ച സംഭവം: കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് വിശദീകരണം തേടും

വാഷിംഗ്ടന്‍/ ന്യൂഡല്‍ഹി| Last Updated: ബുധന്‍, 2 ജൂലൈ 2014 (07:56 IST)
ബിജെപിയെ അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (എന്‍എസ്എ) നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് വിശദീകരണം തേടും. ഒരു വ്യക്തിയെയോ സംഘടനയോ ആണെങ്കില്‍ പോലും സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. സംഭവം സത്യമാണോയെന്ന് അമേരിക്കയോട് കേന്ദ്രം ആരായും. ഇതിന് നല്‍കുന്ന മറുപടിക്ക് ശേഷമാകും തുടര്‍നടപടികള്‍.

അഞ്ച് രാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ എന്‍എസ്എയ്‌ക്ക് കോടതി അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 2010ലാണ് എന്‍എസ്എയ്ക്ക് ഇത്തരമൊരു അനുമതി യുഎസ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ദ വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപിക്കു പുറമേ ലബനോനിലെ അമല്‍ പാര്‍ട്ടി, വെനസ്വേലയിലെ ബൊളിവറീയന്‍ കോന്റിനെന്റല്‍ കോര്‍ഡിനേറ്റര്‍, ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ്, ഈജിപ്തിലെ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട്, പാകിസ്ഥാനിലെ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയെയും നീരിക്ഷിക്കാനുള്ള അനുമതി എന്‍എസ്എ നേടിയിരുന്നു. 193 വിദേശ ഭരണകൂടങ്ങളും പ്രവര്‍ത്തനങ്ങളും മറ്റു സ്ഥാപനങ്ങളും 2010ല്‍ എന്‍എസ്എയുടെ നിരീക്ഷണത്തില്‍ വന്നിരുന്നുവെന്നും മുന്‍ എന്‍എസ്എ ഏജന്റ് എഡ്‌വേര്‍ഡ് സ്‌നോഡനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസിലെ ഫിസ ഭേദഗതി നിയമത്തിലെ 702ാം വകുപ്പുപ്രകാരം വിദേശ സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ എന്‍എസ്എയ്ക്ക് ഓരോ വര്‍ഷവും കോടതിയുടെ പുതിയ അനുമതികള്‍ വേണം. എന്‍എസ്എ നടത്തിയ രഹസ്യനീക്കങ്ങളുടെ ആയിരക്കണക്കിന് രേഖകള്‍ സ്‌നോഡന്‍ നേരത്തെ പുറത്തുവിട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :