ഗാസയില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍, മരണം 800 കവിഞ്ഞു

ജെറുസലേം| VISHNU.NL| Last Modified ശനി, 26 ജൂലൈ 2014 (09:19 IST)
ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായതായി റിപ്പോര്‍ട്ടുകള്‍. തീരുമാനം യുഎന്‍ അഭ്യര്‍ത്ഥനപ്രകാരമാണെന്ന് ഹമാസ് വക്താവ് സെമി അബു സുഹ്‌രി വക്തമാക്കി.

പ്രാദേശിക സമയം രാവിലെ എട്ട് മണി മുതലാണ് വെടിനിര്‍ത്തല്‍. സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ശ്രമം തുടരുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രതീക്ഷ പ്രകടിപ്പിച്ചു.

ചര്‍ച്ചകള്‍ക്ക് കളമൊരുക്കാനായി ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയുടെ നിര്‍ദേശം നേരത്തേ ഇസ്രായേല്‍ തള്ളിക്കളഞ്ഞിരുന്നു. ഇത് ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ യു‌എന്‍ അഭ്യര്‍ഥന ഇരുപക്ഷവും സ്വീകരിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് രൂപം നല്‍കാനായി ജോണ്‍ കെറി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷുക്രിയുമായും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ സജീവമായി തുടര്‍ന്ന വെള്ളിയാഴ്ചയും എണ്‍പതോളം ഭാഗങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. അമ്പതോളം റോക്കറ്റുകളും തൊടുത്തുവിട്ടു.

അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അമേരിക്കയുടെ നിര്‍ദേശം നിലവിലെ രൂപത്തില്‍ നടപ്പിലാക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഴുദിവസത്തേ ഇടക്കാല വെടിനിര്‍ത്തലാണ് അമേരിക്ക മുന്നൊട്ട് വച്ചത്.

അതേ സമയം ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതേ വരെ 870ലേറെ പലസ്ഥീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 5694 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മാത്രം നടത്തിയ ആക്രമണങ്ങളില്‍ 115 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കാത്തത് മരണ സംഖ്യ വന്‍തോതില്‍ ഉയരാന്‍ കാരണമാകുന്നുണ്ട്.


ഹമാസ് പ്രത്യാക്രമണത്തില്‍ 34 സൈനികരടക്കം 36 ഇസ്രായേലികളും കൊല്ലപ്പെട്ടു. അതിനിടെ ഗാസയിലെ ഇസ്രായേല്‍ നരമേധത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരെ ഇസ്രായേല്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെസ്റ്റ്ബാങ്കില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെസ്റ്റ് ബാങ്കില്‍ ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചിരുന്നു

എന്നാല്‍ 12 മണിക്കൂറിനു ശേഷം ആക്രമണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത് ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :