ന്യൂസിലാൻഡ് ഭീകരാക്രമണം: മരണസംഖ്യ 50 ആയി, കൊല്ലപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാർ, ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

അന്‍സി അലിബാവയുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (10:11 IST)
ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളിയായ അന്‍സി അലിബാവയ്ക്ക് പുറമെ മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ട്വിറ്ററിലൂടെയാണ് മരിച്ച ഇന്ത്യക്കാരുടെ വിവരം ഹൈക്കമ്മീഷണര്‍ പുറത്തുവിട്ടത്.

അന്‍സി അലിബാവയുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌ക് ഭീകരാക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കരിപ്പാക്കുളം വീട്ടില്‍ അന്‍സി ആലിബാവയെ കാണാനില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അന്‍സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.വെടിവെപ്പിലെ ഇരകളുടെ കുടുംബത്തിന് വിസ അനുവദിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു. ഇതിനായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.


ക്രിസ്റ്റ്‌ചെര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയിലും സൗത്ത് ഐലന്റിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പട്ടാള വേഷത്തിലെത്തിയ അക്രമി, പ്രാര്‍ത്ഥന യോഗം നടക്കുന്നയിടത്തേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുന്ന സമയം അമ്പതോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :