അജ്ഞാത വസ്തു ഭൂമിയിലേക്ക് പാഞ്ഞടുക്കുന്നു, പതനം നവംബര്‍ 13ന് , എത്തും പിടിയുമില്ലാതെ ഗവേഷകര്‍

വാഷിങ്‌ടണ്‍| VISHNU N L| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (17:15 IST)
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പലതും പാഞ്ഞടുക്കുന്നതായുള്ള വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്നതാണ്. എന്നാല്‍ ഇത്തവണ നമ്മേ ആശങ്കയിലാക്കിക്കൊണ്ട് അജ്ഞാത വസ്തു ഉടന്‍ തന്നെ ഭൂമിയില്‍ പതിച്ചേക്കാമെന്ന് ബഹിരാകാശ ഗവേഷകരുടെ മുന്നറിയിപ്പ്.
ഉല്‍ക്കകള്‍ പോലെ ഭൂമിയിലേക്ക്‌ പറന്നടുക്കുന്ന ബഹിരാകാശ വസ്‌തുക്കളുടെ പാതയെക്കുറിച്ചും സ്വഭാവത്തെ കുറിച്ചുമൊക്കെ പഠിക്കുന്നതില്‍ മുന്‍തൂക്കം നേടിയിട്ടുള്ള അരിസോണ സര്‍വകലാശാലയിലെ കാറ്റലീന സ്‌കൈ സര്‍വേയിലെ ഗവേഷകരാണ്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതുവരെയും പൂര്‍ണമായും എന്തെന്ന്‌ കണ്ടെത്തിയിട്ടില്ലാത്ത ആ അപരിചിതന്‍ നവംബര്‍ 13ന്‌ ഇന്ത്യന്‍ സമയം രാവിലെ ഭൂമിയില്‍ പതിക്കുമെന്ന്‌ ഗവേഷകര്‍ ആണയിടുന്നു. ഡബ്ല്യുടി1190എഫ്‌ എന്നാണ്‌ ഈ വസ്‌തുവിന്‌ ശാസ്‌ത്രലോകം നല്‍കിയിരിക്കുന്ന പേര്‌. ഭൂമിക്ക്‌ ചുറ്റും വര്‍ഷങ്ങളായി കറങ്ങിനടന്നിരുന്ന ഈ അജ്ഞാതനെ കണ്ടെത്തിയത്
2012ലാണ്‌. ഒകേ്‌ടാബര്‍ ആദ്യവാരത്തിലാണ്‌ ഡബ്ല്യുടി1190എഫ്‌ എന്ന സ്‌പെയ്‌സ് ജങ്ക്‌ ഭൂമിയിലേക്കു തിരിച്ചിട്ടുണ്ടെന്ന കാര്യം ഗവേഷകര്‍ കണ്ടെത്തുന്നത്‌.

രണ്ടു മീറ്റര്‍ നീളമുള്ള ഡബ്ല്യുടി1190എഫ്‌ കാഴ്‌ചയില്‍ വളഞ്ഞിട്ടും അകം പൊള്ളയായ രീതിയിലുമാണ്‌. അതിനാല്‍ത്തന്നെ റോക്കിന്റെ ഇന്ധന ടാങ്ക്‌ ആകാനാണ്‌ ഏറെ സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഗവേഷകര്‍ ഇക്കാര്യത്തിലും ഉറപ്പ്‌ പറയുന്നില്ല. അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ ഇതിന്റെ പല ഭാഗങ്ങളും കത്തിനശിച്ചേക്കാമെന്നും എങ്കിലും ഇത് ഭൂമിയില്‍ പതിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ശ്രീലങ്കയുടെ തെക്കന്‍ തീരത്തു നിന്ന്‌ 40 മൈല്‍ മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലാവും ഈ അജ്‌ഞാതന്‍ പതിക്കുക. വന്നുവീണു കഴിഞ്ഞ്‌ കടലില്‍നിന്ന്‌ വീണ്ടെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ വസ്‌തുവിന്റെ പൂര്‍ണ രൂപം മനസിലാക്കാനാകൂ.

എന്നാല്‍ ചെറിയ വസ്തുവായതിനാല്‍ വലിയ തിരമാലകളോ, വിള്ളലുകളോ ഇത് ഉണ്ടാക്കില്ലെന്ന് ഗവേഷകര്‍ കരുതുന്നു. റോക്കറ്റ് ഇന്ധന ടാങ്കിന്റെ ഭാഗമാണ് ഇതെങ്കില്‍ മനുഷ്യന്‍ ബഹിരാകാശത്തേക്കയച്ച ഒരുവസ്‌തു ആദ്യമായാണ്‌ ഭൂമിയിലേക്ക്‌ സ്വയം തിരിച്ചെത്തുന്നത്‌. ഭൂമിയില്‍ പതിക്കുന്നത്‌ യന്ത്രഭാഗമാണെങ്കില്‍ വരുംദിവസങ്ങളില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

മനുഷ്യര്‍ ബഹിരാകാശത്തേക്കയച്ച പല യന്ത്രഭാഗങ്ങളുടെയും അവശിഷ്‌ടങ്ങള്‍ ഭൂമിയെ വലം വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 20 വസ്‌തുക്കളുടെ സ്വഭാവവും മറ്റും തിരിച്ചറിഞ്ഞിട്ടുമുണ്ട്‌. ചന്ദ്രനിലേക്ക്‌ ആദ്യമായി മനുഷ്യനെ അയച്ച സാറ്റേണ്‍ വി റോക്കന്റിന്റെ ഒരു ഭാഗം ഇത്തരത്തില്‍ ഭൂമിയെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന്‌ 2002ലും കണ്ടെത്തിയിരുന്നു. ഏതായാലും നവംബര്‍ 13നെ കരുതലോടെയാണ് ശാസ്ത്രലോകം നിരീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :