ചൈനീസ് പതാകയിലെ നക്ഷത്രങ്ങൾക്ക് പകരം കൊറോണയുമായി കാർട്ടൂൺ, മാപ്പ് പറയില്ലെന്ന് ഡെന്മാർക്ക് പത്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (13:14 IST)
കൊറോണവൈറസ് ലോകമെങ്ങും പടർന്നതിൽ ചൈനയെ വിമർശിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ചതിൽ മാപ്പ് ചോദിക്കില്ലെന്ന് ഡെന്മാർക്കിലെ പ്രമുഖ ദിനപത്രം. ചൈനീസ് പതാകയിലെ നക്ഷത്രങ്ങൾക്ക് പകരമായി കൊറോണ വൈറസ് രൂപങ്ങൾ വരച്ച കാർട്ടൂൺ ജിലാന്‍ഡ്സ് പോസ്റ്റണ്‍ എന്ന പേപ്പറില്‍ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

കാർട്ടൂൺ ചൈനയെ അപഹസിക്കുന്നതാണെന്നായിരുന്നു ചൈനീസ് എംബസിയുടെ പ്രതികരണം.ചൈനയിലെ ജനങ്ങളുടെ വികാരങ്ങൾ കാർട്ടൂൺ വൃണപ്പെടുത്തിയതായും എംബസി പറഞ്ഞു.ആവിഷ്കാര സ്വാതന്ത്രത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിച്ച കാര്‍ട്ടൂണിസ്റ്റും മാധ്യമവും പൊതുജനമധ്യത്തില്‍ മാപ്പ് പറയണമെന്നും എംബസി ആവശ്യപ്പെട്ടു. ഈ ആവശ്യത്തോടാണ് പത്രം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

തെറ്റല്ലെന്ന് ഉറപ്പുള്ള കാര്യങ്ങളുടെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പത്രാധിപരായ ജേക്കബ് നിബോർ വിശദമാക്കി.ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല ചിത്രം വരയ്ക്കുവാനും ഡെന്‍മാര്‍ക്കില്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രെഡെറിക്സെനും വ്യക്തമാക്കി.ഇതിന് മുൻപും ജിലൻഡ്‌സ് പോസ്റ്റണിൽ വന്ന കാർട്ടൂൺ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 2005ൽ പത്രത്തിൽ വന്ന കാർട്ടൂൺ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലാണെന്നതായിരുന്നു വിമർശനം. ഇതിനെ തുടർന്ന് ചില അറബ് രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :