ഇന്തോ പസഫിക്കിലെ അമേരിക്കൻ പടക്കപ്പലുകൾ തകർക്കാനുള്ള മിസൈലുകൾ ചൈനയുടെ പക്കലുണ്ട്: ഭീഷണിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഗ്ലോബൽ ടൈംസ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 6 ജൂലൈ 2020 (12:46 IST)
ബീജിങ്: ഇന്തോ പസഫിക്കിലെ ദക്ഷിണ ചൈനാക്കടലിൽ നിരീക്ഷണം നടത്തുന്ന യുഎസ് വിമാന വാഹിനി കപ്പലുകള്‍ തകർക്കാൻ ചൈനയ്ക്ക് ശേഷിയുണ്ടെന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ്. ദക്ഷിണ കടൽ പൂർണമായും ചൈനയുടെ അധീനതയിലാക്കണം എന്നും യുഎസ് കപ്പലുകള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ഡിഎഫ് 21ഡി, ഡിഎഫ് 26 തുടങ്ങിയ മിസൈലുകള്‍ ചൈനയ്ക്കുണ്ടെന്നും ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ വ്യക്തമാക്കുന്നു.

വിമാനവാഹിനികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന മിസൈലുകള്‍ അടക്കമുള്ള ധാരാളം ആയുധങ്ങള്‍ ചൈനയുടെ കൈവശമുണ്ട് എന്ന മുന്നറിയിപ്പാണ് ഗ്ലോബൽ ടൈംസ് നൽകുന്നത്. ദക്ഷിണ ചൈന കടലിലെ ചൈനീസ് സേനയെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് നേരത്തെ ഗ്ലോബൽ ടൈംസ് ലേഖനത്തിലൂടെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കപ്പുകൾ അക്രമിയ്ക്കനുള്ള ശേഷിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നത്.

യുഎസിഎസ് നിമിറ്റ്‌സ്, യുഎസ്‌എസ് റൊണാള്‍ഡ് റീഗന്‍ ഉൾപ്പടെ മൂന്ന് കപ്പലുകളാണ് ദക്ഷിണ ചൈനാക്കടലില്‍ അഭ്യാസ പ്രകടനം നടത്തുന്നത്. ഓരോ കപ്പലിലും 60 ലധികം യുദ്ധവിമാനങ്ങൾ ഉണ്ട്. പസഫിക് സമുദ്രഭാഗത്തെ സ്വതന്ത്രമായി നിലനിര്‍ത്തുന്നതിനായാണ് യുഎസിന്റെ ശ്രമമെന്നാണ് ഇന്തോ പസഫിക്കിലെ സൈനിക നീക്കത്തെ കുറിച്ച് പെന്റഗണിന്റെ വിശദീകരണം. യുഎസ് അഭ്യാസ പ്രകടനങ്ങള്‍ ചൈനീസ് നടപടിയ്ക്ക് മറുപടിയല്ലെന്നും പ്രദേശത്തെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് യുഎസ് നേവിയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :