ഇറാഖില്‍നിന്നും 530 ഇന്ത്യക്കാര്‍ മടങ്ങി; മലയാളി നഴ്സുമാരെ തിരികെയെത്തിക്കണമെന്ന് സംസ്ഥാനം

ന്യൂഡല്‍ഹി :| Last Modified വ്യാഴം, 3 ജൂലൈ 2014 (09:37 IST)
ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍നിന്ന് 530 ഇന്ത്യക്കാര്‍ മടങ്ങി. 850-ഓളം പേരുടെ യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിക്രിതില്‍ കുടുങ്ങിയ നഴ്‌സുമാരുമായി ഇറാഖിലെ ഇന്ത്യന്‍ നയതന്ത്രാലയം ബന്ധപ്പെട്ടുവെന്നും അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യവക്താവ് സയ്യദ് അക്ബറുദ്ദീന്‍ ആവര്‍ത്തിച്ചു.

അതേസമയം ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി കൂടിക്കാഴ്ച നടത്തി. മക്കെയിനുമായി ഇറാഖിലെ സ്ഥിതിവിശേഷം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇറാഖിലെ നജഫില്‍നിന്നാണ് കൂടുതല്‍ പേര്‍ മടങ്ങിയതെന്ന് വിദേശമന്ത്രാലയം പറയുന്നു. കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ശരിയാക്കിക്കൊണ്ടിരിക്കുന്നത് നജഫിലാണ്- 350 എണ്ണം. കര്‍ബലയില്‍ 290-ഉം ബസ്രയില്‍ 190-ഉം പേര്‍ക്ക് യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :