പഴയകാലത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തി ദി ആര്‍ട്ടിസ്റ്റ്!

WEBDUNIA|
PRO
അപ്രതീക്ഷിതമായിരുന്നില്ല ‘ദി ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയുടെ ഓസ്കര്‍ മുന്നേറ്റം. സിനിമ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് ഏവരും കരുതിയത്. ആ പ്രതീക്ഷ ആര്‍ട്ടിസ്റ്റ് തെറ്റിച്ചില്ല. മാത്രമല്ല, മികച്ച നടനായി ഏറെ പറഞ്ഞുകേട്ട ജോര്‍ജ് ക്ലൂണിയെ മലര്‍ത്തിയടിച്ച് ആര്‍ട്ടിസ്റ്റിലെ നായകന്‍ ഴാന്‍ ദുജാര്‍ദിന്‍ മികച്ച നടനുള്ള പുരസ്കാരവും നേടി.

ദി ആര്‍ട്ടിസ്റ്റ് ഒരു റൊമാന്‍റിക് കോമഡിച്ചിത്രമാണ്. ഹോളിവുഡിന്‍റെ നിശബ്ദ കാലഘട്ടത്തെ സംവിധായകന്‍ മിഷേല്‍ ഹസനാവിഷ്യസ് പുനഃസൃഷ്ടിച്ചിരിക്കുന്നു. ആ അസാധാരണ മികവ് പരിഗണിച്ചാണ്, ഹ്യൂഗോ എന്ന മാസ്മരിക ചിത്രമൊരുക്കിയ മാര്‍ട്ടിന്‍ സ്കോര്‍സീസിനെ മറികടന്ന് ഹസനാവിഷ്യസ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

1927നും 1932നും ഇടയിലുള്ള ഹോളിവുഡ് സിനിമയുടെ വര്‍ണാഭമല്ലാത്ത കാലമാണ് ദി ആര്‍ട്ടിസ്റ്റ് വരച്ചിടുന്നത്. നിശബ്ദ ചിത്രങ്ങളില്‍ നിന്ന് ഹോളിവുഡ് ശബ്ദചിത്രങ്ങളിലേക്ക് മാറുന്ന കാലം. ആ മാറ്റത്തെ ഉള്‍ക്കൊള്ളാനാകാതെ ജോര്‍ജ് വാലന്‍റൈന്‍ എന്ന നടന്‍. അയാളുടെ പ്രണയനൊമ്പരം. ഇതൊക്കെയായിരുന്നു ദി ആര്‍ട്ടിസ്റ്റിലൂടെ പകര്‍ത്താന്‍ ശ്രമിച്ചത്.

2011 മേയ് 12 കാന്‍ ഫെസ്റ്റിവലില്‍ ആദ്യമായി ലോകം കണ്ട ദി ആര്‍ട്ടിസ്റ്റ് ഒക്ടോബര്‍ 12ന് ഫ്രാന്‍സില്‍ റിലീസ് ചെയ്തു. ഹോളിവുഡിന്‍റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചിത്രമെന്നാണ് നിരൂപകര്‍ ആര്‍ട്ടിസ്റ്റിനെ വാഴ്ത്തിയത്. എന്തായാലും ഓസ്കര്‍ വേദിയില്‍ മിന്നിത്തിളങ്ങി ആര്‍ട്ടിസ്റ്റ് ചരിത്രമായി മാറിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :