വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് നാളെ തുടക്കം, 32 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂലൈ 2023 (14:19 IST)
വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് നാളെ തുടക്കം. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതാദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഏറ്റുമുട്ടുന്നത്.

നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡും നോര്‍വെയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 3:30ന് നടക്കുന മത്സരത്തില്‍ ഓസ്‌ട്രേലിയ അയര്‍ലന്‍ഡിനെ നേരിടും. ഓഗസ്റ്റ് 20ന് സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്കിലാണ് ഫൈനല്‍ മത്സരം. 4 തവണ കിരീടം നേടിയ അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാര്‍. 1991,1999,2015,2019 എന്നീ വര്‍ഷങ്ങളിലാണ് യുഎസ് കിരീടം നേടിയിട്ടുള്ളത്. ജര്‍മനി 2 തവണയും നോര്‍വെയും ജപ്പാനും ഓരോ തവണയും ലോകകപ്പ് നേടിയിട്ടുണ്ട്. അതേസമയം പുരുഷ ഫുട്‌ബോളിലെ പ്രധാന ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :