പെറുവിനെ കെട്ടുകെട്ടിച്ച് കോപ്പ അമേരിക്ക കിരീടം ബ്രസീലിന്

കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്.

Last Modified തിങ്കള്‍, 8 ജൂലൈ 2019 (08:14 IST)
കിരീടം ബ്രസീലിന്. ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടത്. ബ്രസീലിനായി ജീസസും എവര്‍ട്ടനും റിച്ചാര്‍ഡ്‌സണും ഗോള്‍ നേടിയപ്പോള്‍ ഗ്വാരേരോ പെറുവിന്റെ ആശ്വാസഗോള്‍ നേടി. കാനറികളുടെ ഒമ്പതാം കിരീടനേട്ടമാണിത്. 2007 ന് ശേഷം ആദ്യമായാണ് ബ്രസീല്‍ കോപ്പയില്‍ മുത്തമിടുന്നത്.

കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. ഗബ്രിയല്‍ ജീസസിന്റേതായിരുന്നു പാസ്. വലതു പാര്‍ശ്വത്തില്‍ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് കൊടുത്ത നീളന്‍ ക്രോസാണ് ഗോളിന് വഴിവച്ചത്. പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് എവര്‍ട്ടണ് ഓപ്പണ്‍ പോസ്റ്റിലേയ്ക്ക് പന്ത് ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടിയിരുന്നുള്ളൂ.

44ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗ്വരേരോ പെറുവിനെ ഒപ്പമെത്തിച്ചു. ബോക്‌സിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടെ വീണു പോയ തിയാഗോ സില്‍വയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിക്കപ്പെട്ടത്. എന്നാല്‍ അടുത്ത മിനിറ്റില്‍ തന്നെ ഈ ഗോളിന് അവര്‍ പകരംവീട്ടി. മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ ആര്‍തര്‍ ബോക്‌സിന്റെ തൊട്ടുമുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പന്ത് ജീസസിന് ചിപ്പ് ചെയ്തുകൊടുത്തു. ഓടിക്കൂടിയ മൂന്ന് പെറുവിയന്‍ താരങ്ങള്‍ക്കിടയിലൂടെ വലയിലേയ്ക്ക് നിറയൊഴിക്കുമ്പോള്‍ ജീസസിന് പിഴച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :