മുട്ടിവിന്‍റെ കനത്ത ഷോട്ടുകള്‍

PROPRO
കാര്‍പാത്ത്യന്‍ ഫുട്ബോളിലെ നിലവിലെ ഏറ്റവും മിടുക്കനായ അഡ്രിയാന്‍ മുട്ടുവിന്‍റെ ബൂട്ടുകള്‍ക്ക് മിന്നലിന്‍റെ വേഗതയും കൊടുങ്കാറ്റിന്‍റെ ശക്തിയും വേണമെന്നാണ് റുമാനിയക്കാരുടെ പ്രാര്‍ത്ഥന. യൂറോ 2008 ന് ഓസ്ട്രിയാ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തുന്ന റുമാനിയന്‍ മുന്നേറ്റക്കാരന്‍റെ ബൂട്ടുകളില്‍ അത്ര വിശ്വാസമാണ് ആരാധകര്‍ക്ക്.

പെനാല്‍റ്റി ബോക്‍സില്‍ ഏറ്റവും അപകടകാരിയായ താരങ്ങളില്‍ ഒരാളായ മുട്ടുവിനെ അദ്ദേഹത്തിന്‍റെ തലമുറയിലെ ഏറ്റവും പ്രതിഭാവിലാസമുള്ള കളിക്കാരനായിട്ട് ഫുട്ബോള്‍ പണ്ഡിതര്‍ വിലയിരുത്തുന്നത്. ഷോട്ടുകളില്‍ ഇടംകാലും വലംകാലും ഒരു പോലെ ഉപയോഗിക്കുന്നതില്‍ വിദഗ്ദനായ മുട്ടുവിനെ മികച്ച ഡെഡ്ബോള്‍ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളായിട്ടും പരിഗണിക്കുന്നു. അളന്നു തൂക്കി നല്‍കുന്ന പാസുകളും സ്ട്രൈക്കിംഗ് പാടവവും ഏറെ ശ്രദ്ധേയം.

ആക്രമണത്തിലും അവസരം ഒരുക്കുന്നതിലും ഒരു പോലെ മികവുള്ള മുട്ടു ബോക്‍സില്‍ അപകടം വിതയ്‌ക്കുന്നു. റുമാനിയയുടെ എക്കാലത്തെയും മികച്ച താരം ജോര്‍ജ്ജി ഹാഗിയുടെ പ്രതിഭയ്‌ക്കടുത്താണ് മുട്ടുവിനെ റുമാനിയക്കാര്‍ പ്രതിഷ്ഠിക്കുന്നത്. പഴുതു കണ്ടെത്താനുള്ള വൈദഗ്ദ്യം ഗോളവസരത്തില്‍ എവിടെ ആണെങ്കിലും മുട്ടുവിനെ ബോക്‍സില്‍ എത്തിക്കും.

സ്വന്തം രാജ്യത്തെ എഫ് സി അര്‍ജെസ് പിറ്റെസ്റ്റി, ഡനാമോ ബുക്കാറെസ്റ്റ് ഇറ്റാലിയന്‍ ക്ലബ്ബുകളായ ഇന്‍റര്‍മിലാന്‍, വെറോണ, പാര്‍മ, യുവന്‍റസ്, ഫിയോറന്‍റീന ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍‌സി 12 വര്‍ഷത്തെ ക്ലബ്ബ് കരിയറില്‍ മുട്ടു കളിച്ച ക്ലബ്ബുകള്‍ ഒട്ടേറെയാണ് കളിച്ച ലീഗുകളില്‍ എല്ലാം പ്രീതി പിടിച്ചു പറ്റുകയും ചെയ്തു.

2002-03 സീസണില്‍ പാര്‍മയിലും 2006 ല്‍ ഫിയോറന്‍റീനയിലും കളിച്ചപ്പോഴാണ് ശരിക്കും താരത്തിന്‍റെ പ്രതിഭ പുറത്ത് വന്നത്. പാര്‍മയ്‌ക്കായി 36 കളികളില്‍ 22 ഗോളും ഫിയോറന്‍റീനയ്‌ക്കായി 59 കളികളില്‍ 32 ഗോളും മുട്ടു കണ്ടെത്തി. ഇറ്റലിയുടെ പ്രമുഖ താരം ടോണി ലൂക്കയുമായുള്ള സ്ട്രൈക്കിംഗ് പാര്‍ട്‌ണര്‍ ഷിപ്പാണ് മുട്ടുവിനെ ശ്രദ്ധിക്കപ്പെടുത്തിയത്.

2005, 2006 വര്‍ഷങ്ങളില്‍ റുമാനിയയുടെ മികച്ച താരവും മുട്ടുവായിരുന്നു. 2006 ല്‍ ഫിയോറന്‍റീനയില്‍ എത്തിയ താരം 2006-07 സീസണില്‍ 33 കളികളില്‍ 16 ഗോള്‍ കണ്ടെത്തുകയും എട്ട് ഗോളുകള്‍ക്ക് വഴി വയ്‌ക്കുകയും ചെയ്തു.

WEBDUNIA|
അന്താരാഷ്ട്ര മത്സരങ്ങളില്‍ റുമാനിയയുടെ സ്ഥിരം സാന്നിദ്ധ്യമായ മുട്ടു ടീമിന്‍റെ ഉപനായകന്‍ കൂടിയാണ്. 58 മത്സരങ്ങളില്‍ 27 രാജ്യാന്തര ഗോളുകള്‍ 2000 ഏപ്രില്‍ 26 ന് സൈപ്രസിനെതിരെ അരങ്ങേറിയ മുട്ടു സൌഹൃദ മത്സരത്തില്‍ ആദ്യ ഗോളും കണ്ടെത്തി. 1979 ജനുവരി 8 ന് റുമാനിയയിലെ അര്‍ഗെസ് കൌണ്ടിയിലെ കാലിനെസ്റ്റിയിലായിരുന്നു ജനനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :