2021:സ്വപ്‌നനേട്ടം കൈവിട്ട ജോക്കോ, ലോകകപ്പിൽ പാകിസ്ഥാന് മുന്നിൽ അടിതെറ്റി ഇന്ത്യ, റെക്കോർഡ് നേട്ടം കൈവിട്ട ഹാമിൽട്ടൺ

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (20:55 IST)
ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സ്വർണനേട്ടം ഓസ്ട്രേലിയൻ കോട്ട‌യായ ഗാബ്ബയിൽ കങ്കാരുക്കളെ അടിതെറ്റിച്ച് ഓസീസിൽ പരമ്പര വിജയം നേടിയ ഇന്ത്യ, കോപ്പയിലെ അർജന്റീനയുടെ വിജയം. ഒരു സ്പോർട്‌സ് പ്രേമിയെ സംബന്ധിച്ചിടത്തോളം അവിസ്‌മരണീയമായ വർഷത്തിനായിരുന്നു സാക്ഷിയായത്.

2021ലെ പല മുഹൂർത്തങ്ങളും ഈയൊരു ആവേശം തന്നെങ്കിലും കൈപ്പിടിയിൽ നിന്ന് മികച്ച നേട്ടങ്ങൾ ചിലർക്ക് നഷ്ടമാവുന്നതിനും 2021 സാക്ഷിയായി. ടെന്നീസിൽ റാഫേൽ നദാലിനെയും റോജർ ഫെഡററിനെയും പിന്തള്ളാനുള്ള അവസരം മാത്രമല്ല ഇക്കുറി ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് നഷ്ടമായത്. ഒരു കലണ്ടർ വർഷം നാലു ഗ്രാൻഡ്‌സ്ലാം കിരീടങ്ങളും ഒപ്പം ഒളിമ്പിക്‌സ് സ്വർണമെഡലും എന്ന ഗോൾഡൻ സ്ലാം നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് 2021ൽ ജോക്കോവിച്ചിന് നഷ്ടമായത്.

വർഷാദ്യം മുതൽ ഉജ്വലഫോമിലായിരുന്ന ജോക്കോ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ എന്നിവ നേടിയെങ്കിലും യുഎസ് ഓപ്പൺ ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനോടു തോറ്റതോടെ കലണ്ടർ സ്ലാം നേട്ടം നഷ്ടമായി. ടോക്കിയോ ഒളിംപിക്സ് സെമിഫൈനലിൽ അലക്സാണ്ടർ സ്വരേവിനോടു തോറ്റ് പുറത്തായതോടെ ഒരു ടെന്നീസ് താരത്തിന് അപൂർവമായി മാത്രം ലഭിക്കുന്ന ഗോൾഡൻ സ്ലാം നേട്ടവും ജോക്കോവിച്ചിന് കൈയകലത്തിൽ നഷ്ടമായി.

അതേസമയം ലോകകപ്പ് മത്സരങ്ങളിൽ ഒരിക്കൽ പോലും പാകിസ്ഥാന് മുന്നിൽ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡ് ഇന്ത്യയുടെ കൈപ്പിടിയിൽ നിന്നും നഷ്ടമാവുന്നതിനും 2021 സാക്ഷിയായി. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടക്കത്തിൽ തന്നെ മുൻനിരയെ നഷ്ടമായ ഇന്ത്യ കോലിയുടെ അർധ സെഞ്ചുറിയുടെ ബലത്തിൽ 151 റൺസ് കുറിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്ഥാൻ വിജയം കാണുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നതിനും 2021 സാക്ഷിയായി.

അതേസമയം ഫോർമുല വണ്ണിൽ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്റെ ഏഴ് കിരീടങ്ങൾക്കൊപ്പം നിൽക്കുന്ന ഹാമിൽട്ടന് ഒരു എഫ്‌ 1 കിരീടനേട്ടം മാത്രമാണ് ഷൂമാക്കറെ മറികടക്കാനായി വേണ്ടിയിരുന്നത്. എന്നാൽ അവസാന ഗ്രാൻപ്രീ വരെ പോരാട്ടം നീണ്ട് നിന്ന ഫോർമുല വണ്ണിൽ അവസാന ലാപ്പിൽ പിന്നിലാക്കി റെ‍ഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ കന്നിക്കിരീടം ചൂടിയത് പോയ വർഷത്തെ ഏറ്റവും ഉജ്ജ്വലമായ കായികമുഹൂർത്തമായി മാറി. മേഴ്‌സിഡസിന്റെ ഏഴ് വർഷത്തെ അപരാജിത കുതി‌പ്പിനാണ് റെഡ്‌ബുൾ താരം കടിഞ്ഞാണിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :