എന്താണ് മമ്മൂട്ടിയുടെ മനസില്‍ ? അദ്ദേഹം ഇനി സേതുരാമയ്യരാകുമോ ?

മമ്മൂട്ടി ഇനി സേതുരാമയ്യരാകില്ല?

Mammootty, CBI, Sethurama Iyer, K Madhu, Sureshgopi, Jagathy, മമ്മൂട്ടി, സിബിഐ, സേതുരാമയ്യര്‍, കെ മധു, സ്വാമി, സുരേഷ്ഗോപി, ജഗതി
Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (14:11 IST)
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ എന്ന് സംഭവിക്കും? അങ്ങനെ ഒരു സിനിമ സംഭവിക്കുമോ?

ചോദ്യങ്ങള്‍ ഒരുപാടാണ്. ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. പക്ഷേ എന്താണ് മമ്മൂട്ടിയുടെ മനസില്‍ എന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹം സേതുരാമയ്യരാകാന്‍ ആഗ്രഹിക്കുന്നില്ലേ?

1988ലാണ് സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.

ഇനി സി ബി ഐ സീരീസില്‍ ഒരു സിനിമ ചെയ്യേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അഞ്ചാം ഭാഗത്തിനായി എസ് എന്‍ സ്വാമി എഴുതിയ തിരക്കഥ മറ്റേതെങ്കിലും താരത്തെ വച്ച് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചതുമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നയകകഥാപാത്രമാക്കി വളര്‍ത്തി ഈ സിനിമ ചെയ്താലോ എന്നുവരെ കെ മധുവും എസ് എന്‍ സ്വാമിയും ചിന്തിച്ചു. പിന്നീട് കേട്ടത് മമ്മൂട്ടി തന്നെ ഈ പ്രൊജക്ട് ഏറ്റെടുത്തു എന്നായിരുന്നു. ഈ ചിത്രം കൂടി ഭംഗിയായി ചെയ്യാമെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവത്രേ.

“എനിക്ക് ഇന്‍സെക്യൂരിറ്റി ഒന്നുമില്ല. എന്‍റെ കോണ്‍‌ഫിഡന്‍സ് എന്നുപറയുന്നത് കൂടെയുള്ളവര്‍ തരുന്ന ഒരു കോണ്‍ഫിഡന്‍സാണ്. ഈ കഥ കേട്ടിട്ട് എന്‍റെ പ്രൊഡ്യൂസര്‍ പറഞ്ഞത് തനിക്ക് ഇനി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല, ഐ ആം റെഡി എന്നാണ്. ഡയറക്ടര്‍ കെ മധു പറഞ്ഞത് ഇതുവരെ കേട്ട സി ബി ഐ കഥയെക്കാളും ഈ കഥയാണ് ഇഷ്ടപ്പെട്ടത്. ഇതിന്‍റെ ട്രീറ്റുമെന്‍റും ട്വിസ്റ്റും ടേണ്‍സുമാണ്. അതുകൊണ്ട് തനിക്ക് യാതൊരു ഭയവുമില്ല എന്നാണ്. മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞത് തന്നോട് ഞാന്‍ കഥ പറയില്ല എന്നാണ്. അതെന്താ പറയാത്തതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഈ കഥ ഞാന്‍ തന്നോട് പറയുന്നില്ല എന്ന്. എന്ന് പറഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ഇനി നാളെ ചോദിക്കുമോ എന്നറിയില്ല” - മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കുറച്ചുനാള്‍ മുമ്പ് എസ് എന്‍ സ്വാമി പറഞ്ഞിരുന്നു.

സി ബി ഐ പരമ്പരയില്‍ ഒരു മാറ്റത്തിനായി മമ്മൂട്ടിയെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് ആലോചിച്ചിരുന്നതായി സ്വാമി ആ അഭിമുഖത്തില്‍ വെളിപ്പെടുത്തി. “സി ബി ഐ പരമ്പരയിലെ അഞ്ചാം ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതിന് എനിക്ക് മറ്റൊരു ഓപ്ഷന്‍ അതിനേക്കാള്‍ ബെറ്ററായി തോന്നാത്തതാണ് ഒരുകാരണം. പിന്നെ ലബ്‌ധപ്രതിഷ്ഠ നേടിയ ഒരു കഥാപാത്രത്തെ മാറ്റിച്ചിന്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യമില്ലാത്തതും ഒരു കാരണമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഇത് ഒന്നാലോചിക്കാന്‍ മമ്മൂട്ടി തന്നെ നിര്‍ദ്ദേശിച്ചതുമാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല. സി ബി ഐ ആരെഴുതിയാലും എനിക്കൊരു പ്രശ്നവുമില്ല എന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സജസ്റ്റ് ചെയ്യുന്ന ആരെ വച്ചും എഴുതിച്ചോളൂ. സി ബി ഐ സിനിമ എന്‍റെ കുത്തകയൊന്നുമല്ല. ആ സീരീസില്‍ ഞാനെഴുതിയ രണ്ടുമൂന്ന് സിനിമ വിജയമായി എന്നുകരുതി എനിക്കതില്‍ മറ്റ് അവകാശവാദങ്ങളൊന്നുമില്ല” - എസ് എന്‍ സ്വാമി അന്ന് പറഞ്ഞു.

എന്തായാലും സി ബി ഐ അഞ്ചാം ഭാഗത്തേക്കുറിച്ച് ഇപ്പോഴും എല്ലാവരും മൌനം പാലിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :