3 ഇഡിയറ്റ്സ്: സൂര്യ പത്രസമ്മേളനം വിളിക്കുന്നു!

WEBDUNIA|
PRO
3 ഇഡിയറ്റ്സ് തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഏറ്റവും വലിയ നഷ്ടം സൂര്യയ്ക്ക്. സിനിമയില്‍ നിന്ന് പുറത്തായി എന്നതുമാത്രമല്ല, വലിയ അപവാദപ്രചരണങ്ങള്‍ ഇക്കാര്യത്തില്‍ തനിക്കെതിരെ നടക്കുന്നതായി വിശ്വസിക്കുന്നു. 3 ഇഡിയറ്റ്സില്‍ നിന്ന് താന്‍ എങ്ങനെ പുറത്തായി എന്ന് വിശദീകരിക്കാനായി സൂര്യ വാര്‍ത്താസമ്മേളനം വിളിക്കാനൊരുങ്ങുകയാണ്.

ഹിന്ദിയില്‍ മെഗാഹിറ്റായ 3 ഇഡിയറ്റ്സ് തമിഴില്‍ ‘നന്‍‌പന്‍’(ഈ പേര് മാറുമെന്നറിയുന്നു. ‘മൂവര്‍’ എന്ന് പേരിടാന്‍ ആലോചിക്കുന്നുണ്ട്) എന്ന പേരില്‍ ഷങ്കര്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തുടങ്ങുന്നു നായകന്‍ ആരായിരിക്കുമെന്നുള്ള കണ്‍‌ഫ്യൂഷന്‍. ആദ്യം ഇളയദളപതി വിജയ് മതിയെന്ന് ഷങ്കര്‍ നിശ്ചയിച്ചു. എന്നാല്‍ നിസാര പ്രശ്നങ്ങളുടെ പേരില്‍ വിജയ് ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറി.

പിന്നീട്, ചിത്രത്തിലെ നായകനാകാന്‍ സൂര്യയെ ഷങ്കര്‍ ക്ഷണിച്ചു. സൂര്യ നായകനാകുന്ന കാര്യം ഏകദേശം ഉറപ്പായതുമാണ്. എന്നാല്‍ ‘സൂര്യ 20 കോടി പ്രതിഫലമായി ചോദിച്ചു, ശ്രീകാന്തിനെ ചിത്രത്തില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു, തെലുങ്ക് റീമേക്കില്‍ തന്നെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടു’ തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിച്ചത് വളരെ പെട്ടെന്നാണ്. ആരോപണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ സൂര്യ ചിത്രത്തില്‍ നിന്ന് പുറത്തായി. പകരം, വിജയ് വീണ്ടും ഈ സിനിമയിലെ നായകസ്ഥാനത്തെത്തി.

എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇതൊന്നുമല്ലെന്നും താന്‍ 20 കോടി രൂപ ചോദിച്ചതൊന്നും ഈ സിനിമയില്‍ നിന്ന് പുറത്താകാനുള്ള കാരണമല്ലെന്നും സൂര്യ പറയുന്നു. താന്‍ ഈ സിനിമയില്‍ നിന്ന് തനിയെ മാറിയതാണെന്നാണ് സൂര്യയുടെ വിശദീകരണം. 3 ഇഡിയറ്റ്സില്‍ അഭിനയിച്ചാല്‍ എ ആര്‍ മുരുഗദോസിന്‍റെ ‘ഏഴാം അറിവ്’, കെ വി ആനന്ദിന്‍റെ ‘മാറ്റ്‌റാന്‍’ എന്നീ സിനിമകളുടെ ഡേറ്റുകളുമായി ക്ലാഷ് ആകുമെന്നതിനാലായിരുന്നു പിന്‍‌മാറ്റം. മാത്രമല്ല, 3 ഇഡിയറ്റ്സില്‍ അഭിനയിക്കണമെന്ന് വിജയ്‌ക്ക് കടുത്ത ആഗ്രഹമുണ്ടായിരുന്നു. വിജയ്ക്കു വേണ്ടി താന്‍ മാറിക്കൊടുക്കുകയായിരുന്നു എന്നും സൂര്യ പറയുന്നു.

തന്നെക്കുറിച്ച് ഇപ്പോള്‍ പരന്നിരിക്കുന്ന അപവാദങ്ങള്‍ ഇല്ലാതാക്കാനായി ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം വിളിക്കാനൊരുങ്ങുകയാണ് സൂര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :