നിയമം തെറ്റിച്ചു, താപ്പാന ചങ്ങലയില്‍ കുടുങ്ങി!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ഫ്രെയിമില്‍ എവിടെയെങ്കിലും ഒരു മൃഗം വന്നുപെട്ടുപോയാല്‍, കുഴപ്പങ്ങളോടുകുഴപ്പങ്ങളായി പിന്നെ. സിനിമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മൃഗങ്ങളെ ഷൂട്ടിംഗില്‍ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കില്‍ പലവിധ നിയമക്കുരുക്കുകളില്‍ പെടാന്‍ സാധ്യതയുണ്ടെന്നതാണ് സത്യം. അതുകൊണ്ടുതന്നെ, മൃഗങ്ങളെ ഉള്‍പ്പെടുത്തേണ്ടുന്ന തിരക്കഥകള്‍ ഒഴിവാക്കുകയാണ് ഇപ്പോള്‍ സിനിമക്കാര്‍.

മമ്മൂട്ടി നായകനായ ‘താപ്പാ‍ന’ എന്ന ചിത്രമാണ് ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ താപ്പാനയുടെ റിലീസ് അന്നുണ്ടാകില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ചിത്രത്തിന് അനിമല്‍ വെല്‍‌ഫെയര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്. നാല് പശുക്കള്‍, 12 പോത്തുകള്‍, 48 കാളകള്‍, ഒരു നായ എന്നിവ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മൃഗങ്ങളെ അഭിനയിപ്പിക്കുമ്പോള്‍ മൃഗസംരക്ഷണ ബോര്‍ഡിന്‍റെ അധികൃതരുടെ സാന്നിധ്യം അണിയറപ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പരാതിയുണ്ടായി. നിയമം തെറ്റിച്ചു എന്ന ആരോപണം ഉണ്ടായി.

താപ്പാനയിലെ സംഘട്ടന രംഗങ്ങളിലും മൃഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള 1960ലെ നിയമമനുസരിച്ച് താപ്പാനയുടെ സ്രഷ്ടാക്കള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്.

ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ചാര്‍മി അഭിനയിക്കുന്നു. എം സിന്ധിരാജ് തിരക്കഥയെഴുതിയ ഈ സിനിമ മിലന്‍ ജലീലാണ് നിര്‍മ്മിച്ചത്.

വിദ്യാസാഗറിന്‍റെ ഗാനങ്ങളുള്ള താപ്പാനയില്‍ മുരളി ഗോപി പ്രധാന വില്ലനായി അഭിനയിക്കുന്നു. 52 ദിവസങ്ങള്‍ മാത്രമാണ് താപ്പാനയുടെ ചിത്രീകരണത്തിനായി വേണ്ടിവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :