ദേഷ്യം പൃഥ്വിയോട്, തെറി നിര്‍മ്മാതാവിന്!

WEBDUNIA|
PRO
ബിഗ് സ്റ്റാര്‍ പൃഥ്വിരാജിന്‍റെ ‘അന്‍‌വര്‍’ കടലാസില്‍ മാത്രമാണ് ഹിറ്റായതെന്ന് നിര്‍മ്മാതാവ്. ഈ സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ് മൂലം വന്‍ നഷ്ടമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും നിര്‍മ്മാതാവ് പറയുന്നു. ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജിനോടുള്ള ദേഷ്യം സംവിധായകന്‍ തന്നോടു തീര്‍ത്തിരുന്നു എന്നും അന്‍‌വറിന്‍റെ നിര്‍മ്മാതാവായ രാജ് സഖറിയ പറയുന്നു. മലയാളത്തിലെ ഒരു മധ്യാഹ്‌നപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അമല്‍ നീരദ് മൂലം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ നിര്‍മ്മാതാവ് തുറന്നടിക്കുന്നത്.

മൂന്നുകോടിക്ക് സിനിമ പൂര്‍ത്തിയാക്കാമെന്നാണ് അമല്‍ നീരദ് ഉറപ്പു തന്നിരുന്നതെന്നും എന്നാല്‍ ചിത്രം പൂര്‍ത്തിയായപ്പോള്‍ ചെലവ് അഞ്ചരക്കോടിയിലെത്തിയിരുന്നെന്നും രാജ് സഖറിയ പറയുന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ആറുവരെ മാത്രമേ ഷൂട്ട് ചെയ്യുള്ളൂ. ഷൂട്ടിംഗിനിടയില്‍ പൃഥ്വി എന്തെങ്കിലും സജഷന്‍ പറഞ്ഞാല്‍ അമല്‍ നീരദ് മനസില്ലാ മനസോടെ അത് അംഗീകരിക്കും. തുടര്‍ന്ന് എന്നെയും സെറ്റിലുള്ള മറ്റുള്ളവരെയും തെറിവിളിക്കും. അതിനുശേഷം ‘പൃഥ്വിയോടുള്ള ദേഷ്യം കൊണ്ടാണ് തെറി വിളിച്ചത്, ക്ഷമിക്കണം’ എന്ന് പറയും. ഇവിടെയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യാതെ ക്യാമറകള്‍ മുംബൈയില്‍ നിന്ന് വരുത്തും. 52 ദിവസം കൊണ്ട് തീര്‍ക്കാമെന്ന് ഏറ്റ പടം തീര്‍ന്നത് 78 ദിവസം കൊണ്ടാണ് - രാജ് സഖറിയ പറയുന്നു.

അന്‍‌വര്‍ ലാഭമാണെന്ന് ടി വി ഷോകളിലും മറ്റും ആവര്‍ത്തിച്ചുപറയുന്നവര്‍ അറിയാനായി ചിത്രത്തിന്‍റെ യഥാര്‍ത്ഥ ബോക്സോഫീസ് അവസ്ഥ നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപയാണ് അന്‍‌വര്‍ നഷ്ടമുണ്ടാക്കിയത്. എന്‍റെ നഷ്ടം മനസിലാക്കിയ പൃഥ്വിരാജും പ്രകാശ്‌രാജും പ്രതിഫലം വാങ്ങാതെ ഡബ് ചെയ്തു. പ്രതിഫലമായി 20 ലക്ഷം രൂപ മതിയെന്നാണ് അമല്‍ നീരദ് പറഞ്ഞിരുനത്. എന്നാല്‍ സിനിമ തീര്‍ന്നപ്പോള്‍ 40 ലക്ഷം വേണമെന്ന് പറഞ്ഞു. പൃഥ്വിരാജിന് 40 ലക്ഷം കൊടുക്കാമെങ്കില്‍ തനിക്കും തരണമെന്നാണ് അമലിന്‍റെ വാദം. അതു സമ്മതിച്ചില്ലെങ്കില്‍ പടം ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി’ - രാജ് സഖറിയ പറയുന്നു.

നഷ്ടത്തിന്‍റെ കാഠിന്യം കുറയ്ക്കാനായി ‘അന്‍‌വര്‍’ തമിഴില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയാണ് രാജ് സഖറിയയുടെ ലക്‍ഷ്യം. എന്നാല്‍ അതിനും അമല്‍ നീരദ് തടസം നില്‍ക്കുകയാണത്രെ. തന്‍റെ പ്രതിഫലമായി 10 ലക്ഷം രൂപകൂടി നല്‍കാതെ സിനിമയുടെ പ്രിന്‍റ് നല്‍കാന്‍ പാടില്ലെന്ന് ചെന്നൈ ജെമിനി സ്റ്റുഡിയോയില്‍ പരാതി നല്‍കിയിരിക്കുകയാണ് അമല്‍. ആദ്യം പ്രതിഫലമായി ഉറപ്പിച്ച 20 ലക്ഷം കൂടാതെ 15 ലക്ഷം രൂപ കൂടി താന്‍ അമലിന് നല്‍കിയിരുന്നു എന്നും അതുകൂടാതെയാണ് വീണ്ടും പണം ആവശ്യപ്പെടുന്നതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :