ഇളയദളപതിക്ക് ശരത്കുമാറിന്‍റെ പിന്തുണ

WEBDUNIA|
PRO
പരാജയങ്ങളുടെ പടുകുഴിയില്‍ വീണുകിടക്കുന്ന ഇളയദളപതി വിജയ്ക്ക് പിന്തുണയുമായി നടികര്‍ സംഘം എത്തുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും എതിരായതോടെ അങ്കലാപ്പിലായ വിജയ് ഒടുവില്‍ നടികര്‍ സംഘം തലവനായ ശരത്കുമാറിനെ അഭയം പ്രാപിക്കുകയായിരുന്നു. വിജയ്‌ക്ക് എല്ലാ വിധ പിന്തുണയും നല്‍കുകയാണെന്നാണ് ശരത്കുമാര്‍ അറിയിച്ചിട്ടുള്ളത്.

അഴകിയ തമിഴ് മകന്‍, കുരുവി, വില്ലു, വേട്ടൈക്കാരന്‍, സുറാ തുടങ്ങി അടുത്തകാലത്തിറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. അവസാനമിറങ്ങിയ സുറ മാത്രം 35 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്കുണ്ടായ നഷ്ടം വിജയ് നികത്തണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.

“വന്‍ നഷ്ടമാണ് വിജയ് സിനിമകള്‍ ഞങ്ങള്‍ക്കുണ്ടാക്കിയത്. നഷ്ടത്തിന്‍റെ ഒരുഭാഗം തിരികെ നല്‍കണമെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള അനുകൂല പ്രതികരണവും വിജയ്‌യുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല” - തിയേറ്റര്‍ ഉടമകള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍, വിജയ് ഇക്കാര്യത്തില്‍ തെറ്റുകാരനല്ലെന്നാണ് ശരത്കുമാര്‍ പറയുന്നത്. തന്‍റെ സിനിമ കോടികള്‍ മുതല്‍ മുടക്കി വാങ്ങാന്‍ വിജയ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിനു പിന്നില്‍ നടികര്‍ സംഘം ഉറച്ചുനില്‍ക്കുമെന്നും ശരത്കുമാര്‍ പറഞ്ഞു. അതിനിടയില്‍ വിജയ് തന്‍റെ പുതിയ ചിത്രമായ ‘വേലായുധം’ ഗംഭീരമായി ലോഞ്ച് ചെയ്യുകയാണ്. ഉടന്‍ തന്നെ വിജയ്‌യുടെ സിദ്ദിഖ് ചിത്രമായ കാവല്‍ കാതല്‍ പ്രദര്‍ശനത്തിനെത്തും. ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രവും വിജയ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഹിറ്റ്‌മേക്കര്‍ ലിംഗുസാമിയാണ് ആ ചിത്രത്തിന്‍റെ സംവിധായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :