'മുറിയിൽ പൂട്ടിയിട്ടു, ഭക്ഷണം പോലും തന്നില്ല': ബാലയ്‌ക്കെതിരെ മകൾ പറഞ്ഞത്

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (10:18 IST)
കൊച്ചി: നടൻ ബാലയും മുൻഭാര്യ അമൃതയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ കുറച്ച് നാളുകളായി സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട ബാലയുടെ ആരോപണങ്ങൾക്കെതിരെ മകൾ ആദ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ, കടുത്ത സൈബർ ആക്രമണമായിരുന്നു പിന്നീട് അമൃതയും മകളും നേരിട്ടത്. മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ന് വെളുപ്പിനെ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമൃത നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി.

കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിനാണ് മുൻഭാര്യ ബാലയ്‌ക്കെതിരെ പരാതി നൽകിയത്. മകളുമായി ബന്ധപ്പെട്ട് ബാല സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരാമർശങ്ങൾ അറസ്റ്റിനു കാരണമായെന്നാണ് വിവരം. ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മകൾ ബാലയ്‌ക്കെതിരെ രംഗത്ത് വന്നത്. 'ഞാൻ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാൻ പറ്റും? ഞാൻ കുഞ്ഞല്ലേ?

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛൻ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ തടുത്തില്ല എങ്കിൽ അത് എന്റെ തലയിൽ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയിൽ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയിൽ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നില്ല. എന്റെ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്', എന്നായിരുന്നു മകൾ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :