അയാള്‍ക്ക് എന്റെ കാര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല; ഡിവോഴ്‌സിന്റെ കാര്യങ്ങള്‍ നടക്കുകയാണെന്ന് ശാലു മേനോന്‍

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 49 ദിവസം ശാലു മേനോന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. അതിനുശേഷമാണ് വിവാഹം നടക്കുന്നത്

രേണുക വേണു| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (14:15 IST)

തന്റെ വിവാഹജീവിതം ഡിവോഴ്‌സിന്റെ അരികിലാണെന്ന് തുറന്നുപറഞ്ഞ് നടി ശാലു മേനോന്‍. ജീവിതപങ്കാളിയുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാതെ വന്നതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ശാലു പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 49 ദിവസം ശാലു മേനോന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. അതിനുശേഷമാണ് വിവാഹം നടക്കുന്നത്. ജയിലില്‍ കിടന്ന തനിക്ക് നല്ല ബന്ധങ്ങളൊന്നും ഇനി വരില്ലെന്ന കോംപ്ലക്‌സ് ഉണ്ടായിരുന്നെന്ന് ശാലു പറയുന്നു.

' ജയിലില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു വിവാഹം. 10-14 വര്‍ഷം മുന്‍പ് അറിയുന്ന ആളുമായിട്ടായിരുന്നു അത്. ജയിലില്‍ കിടന്ന ആളല്ലേ അതുകൊണ്ട് കല്യാണമൊന്നും ശരിക്ക് നടക്കില്ലെന്ന കോംപ്ലക്‌സ് എനിക്കുണ്ടായിരുന്നു. ഫാമിലി ലൈഫ് എനിക്ക് ഇഷ്ടമാണ്. ആ സമയത്താണ് യാദൃച്ഛികമായി പഴയ ആലോചന വരുന്നത്. പണ്ട് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അന്ന് പ്രായമായിട്ടില്ല എന്നു പറഞ്ഞ് ഞാന്‍ നോ പറയുകയായിരുന്നു. അയാളും ഒരു കലാകാരനാണ്. ജയിലില്‍ കിടന്ന എന്നെ ഇനി ആര് കല്യാണം കഴിക്കാന്‍ എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ ആലോചന വീണ്ടും കറങ്ങി തിരിഞ്ഞ് വന്നപ്പോള്‍ സമ്മതം മൂളി. എല്ലാം അറിഞ്ഞുകൊണ്ട് വന്ന ആളാണല്ലോ എന്നും കരുതി. പക്ഷേ പിന്നീടാണ് മനസ്സിലായത് കല്യാണം വേണ്ടായിരുന്നു എന്ന്. അയാള്‍ക്ക് എന്റെ പ്രൊഫഷണുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ ഡാന്‍സ് പ്രോഗ്രാം എല്ലാം കഴിഞ്ഞ് വെളുപ്പിനൊക്കെയാണ് വീട്ടില്‍ തിരിച്ചുവരിക. അതൊന്നും അദ്ദേഹത്തിനു ഇഷ്ടമായിരുന്നില്ല. പ്രൊഫഷണ്‍ ഞാന്‍ ജീവനു തുല്യം കാണുന്ന കാര്യമാണ്. അത് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. അങ്ങനെ പിരിയാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡിവോഴ്‌സിന്റെ കാര്യങ്ങള്‍ കോടതിയില്‍ നടക്കുന്നു,' ശാലു മേനോന്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :