കരയാനും നിലവിളിക്കാനും ആർക്കും പറ്റും, സ്വാഭാവികമായ അഭിനയമാണ് കഠിനം: നിത്യ മേനോൻ

നിഹാരിക കെ എസ്| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (12:55 IST)
തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ നിത്യ മേനോനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തിയിരുന്നു. എന്നാൽ, ഈ കഥാപാത്രത്തിന് അവാർഡ് നൽകിയതിനെതിരെ സായ് പല്ലവിയുടെ ആരാധകർ രംഗത്ത് വന്നിരുന്നു. സായ് പല്ലവിയായിരുന്നു പുരസ്കാരത്തിന് അർഹയെന്നും അഭിപ്രായം വന്നു. ​ഗാർ​ഗി എന്ന സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ജൂറി അവഗണിച്ച് നിത്യയ്ക്ക് അവാർഡ് നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് നിത്യ ഇപ്പോൾ.

'തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണെന്ന് നിത്യ പറയുന്നു. ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല. എപ്പോഴും അഭിപ്രായങ്ങൾ വരും. കരിയറിൽ ഞാനെപ്പോഴും ലൈറ്റായ സിനിമകൾ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ ഞാൻ പോയിട്ടില്ല. എനിക്ക് സന്തോഷകരമായ സിനിമകൾ കൊണ്ട് വരാനാണ് ആ​ഗ്രഹം. ആളുകൾ ചിരിക്കണം. സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകൾ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല.

എന്തിനാണ് നെ​ഗറ്റീവായ ചിന്തകൾ കൊടുക്കുന്നത്. നമുക്ക് സന്തോഷകരമായ കാര്യങ്ങൾ ചെയ്യാം. തിരുച്ചിത്രമ്പലം ലൈറ്റ് സിനിമയാണെങ്കിലും നല്ല പെർഫോമൻസാണ്. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ലെന്നല്ല. ​ഹെവി പെർഫോമൻസ് എനിക്കും പറ്റും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകൾ ചെയ്യാനാണാ​ഗ്രഹം. ആർക്കും ഡ്രാമ ചെയ്യാം. സ്വാഭാവികമായ അഭിനയമാണ് കഠിനം', നിത്യ മേനോൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :