‘നടിക്ക് ശക്തമായ പിന്തുണ നൽകി, സ്വന്തം സിനിമയിൽ 'ഐറ്റം നമ്പര്‍' തിരുകിക്കയറ്റി’; കുറച്ചെങ്കിലും പ്രതിബദ്ധത വേണം പൃഥ്വിരാജ് - വൈറൽ പോസ്റ്റ്

തന്തമാഹാത്മ്യം ഒരു വലിയ ആശയം തന്നെയാണല്ലേ?

Last Modified ശനി, 30 മാര്‍ച്ച് 2019 (09:04 IST)
ഏറെ കാത്തിരിപ്പിനൊടുവിൽ ആരാധകരുടെ ഇഷ്ടതാരമായ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം അവതരിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമ. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഒരു മാസ് മസാല ആക്ഷൻ എന്ന ഗണത്തിലാണ് ചിത്രം ഉൾപ്പെടുക. എന്നാൽ, സംവിധായകൻ പൃഥ്വിരാജിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേ നേടുന്നത്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തിയാണ് കുഞ്ഞില മാസില്ലാമണിയെന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ചത്. സഹപ്രവർത്തകയെ ആക്രമിച്ച സമയത്ത് ശക്തമായ പിന്തുണ നൽകി ‘അവൾക്കൊപ്പം’ നിലയുറപ്പിച്ച പൃഥ്വിരാജ് തന്നെ സ്വന്തം സിനിമയിൽ ‘ഐറ്റം നമ്പര്‍' തിരുകിക്കയറ്റിയതിനെയാണ് കുഞ്ഞില വിമർശിക്കുന്നത്.

കൃത്യമായും സ്ത്രീയെ വസ്തുവത്കരിക്കാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ട ഷോട്ടുകള്‍ - വയറിന്റെ, തുടയുടെ, ഡാന്‍സ് മൂവുകള്‍ - ദിലീപ് പ്രതിനിധാനം ചെയ്യുന്ന സ്ത്രീവിരുദ്ധത സ്പെക്ട്രത്തിന്റെ, വയലന്‍സിന്റെ തന്നെ ഭാഗമാണതെന്ന് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. യു ജസ്റ്റ് കുഡിന്റ് റെസിസ്റ്റ്. - കുഞ്ഞില കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹൈ പൃഥ്വിരാജ്,
താങ്കളുടെ ഡെബ്യു സംവിധാന സംരംഭമായ ലൂസിഫര്‍ കണ്ടു. നിങ്ങളുടെ സഹപ്രവര്‍ത്തകയെ നിങ്ങളുടെ തന്നെ സഹപ്രവര്‍ത്തകന്‍ ആളെ വിട്ട് ബലാല്‍സംഗം ചെയ്യാനും അത് കാമറയില്‍ പകര്‍ത്താനും നോക്കിയിരുന്നല്ലോ. ആ സമയത്ത് നടിക്ക് പിന്തുണയുമായി വന്നെന്ന് കേട്ടിരുന്നു. പിന്തുണക്കുറിപ്പെഴുതിയ അതേ ആളാണോ ഒരു 'ഐറ്റം നമ്പര്‍' സിനിമയില്‍ തിരുകിയത്? കൃത്യമായും സ്ത്രീയെ വസ്തുവത്കരിക്കാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ട ഷോട്ടുകള്‍ - വയറിന്റെ, തുടയുടെ, ഡാന്‍സ് മൂവുകള്‍ - ദിലീപ് പ്രതിനിധാനം ചെയ്യുന്ന സ്ത്രീവിരുദ്ധത സ്പെക്ട്രത്തിന്റെ, വയലന്‍സിന്റെ തന്നെ ഭാഗമാണതെന്ന് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. യു ജസ്റ്റ് കുഡിന്റ് റെസിസ്റ്റ്.

നിങ്ങളൊരു താരപുത്രനാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറേണ്ടി വരും. അതും ചെയ്യാന്‍ വയ്യെങ്കില്‍ അത് വെറും കൈയ്യൂക്ക് കാണിക്കലാണ്. എവിടെത്തിരിഞ്ഞാലും സിനിമാമോഹവുമായി നടക്കുന്നവരാണ് നമ്മുടെ നാട്ടില്‍. ഞാനുള്‍പ്പെടുന്ന ഈ കൂട്ടത്തിന്റെ കൈയ്യിലുമുണ്ട് അനേകം ഐഡിയകള്‍. എത്രയോ തിരക്കഥകള്‍. പണമില്ലാത്ത, അറിയേണ്ടവരെ അറിയാത്ത ഞങ്ങളെപ്പോലുള്ള ആളുകള്‍ പണം കൊടുത്ത് നിങ്ങളുടെ കാണുമ്പോള്‍ ഒരു ചെറിയ - കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല - ഒരു ചെറിയ ശതമാനം പ്രതിബദ്ധതയെങ്കിലും വേണം. നിങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് സിനിമയും എടുക്കാം എന്നുള്ള സാഹചര്യത്തിന് കാരണം നിങ്ങളുടെ സിനിമയിലെ ഒരു ഡയലോഗില്‍ത്തന്നെയുണ്ട്. 'നിന്റെ തന്തയല്ല എന്റെ തന്ത' എന്നാണ് ആ ഡയലോഗ്. ഈ ഡയലോഗിന് ബോംബെയിലെ തിയറ്ററിലിരുന്ന് ഞാനിട്ടിരിക്കുന്ന വസ്ത്രത്തിന്റെ നീളമളക്കുന്ന അതേ മലയാളികള്‍ കൈയ്യടിക്കുന്നു.

തന്തമാഹാത്മ്യം ഒരു വലിയ ആശയം തന്നെയാണ് നിങ്ങളുടെ സിനിമയില്‍. അച്ഛന്റെ മരണം, രണ്ടാനച്ഛന്റെ പീഡനം, അച്ഛനാരെന്നറിയാത്ത ലൂസിഫര്‍, അച്ഛനാരെന്ന് വര്‍ണ്യത്തിലാശങ്ക, അച്ഛനാരെന്ന് വെളിപ്പെടുത്തുന്ന ബ്രേക്കിങ്ങ് ന്യൂസ് - മലയാളി ആണത്തത്തിന് മുന്നിലേയ്ക്കിട്ട് കൊടുക്കാന്‍ പറ്റിയ എല്ലിന്‍ കഷ്ണം. അസാമാന്യമായ സംവിധാനമികവൊന്നും സിനിമയിലില്ല. അതൊന്നും മലയാള സിനിമയിലോ പ്രേക്ഷകര്‍ക്കിടയിലോ ഒരു പ്രശ്നമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍പ്പിന്നെ എന്തിന് ഇത്തരത്തിലുള്ള ആശയങ്ങള്‍ സിനിമയില്‍ കടത്തി? ഇത്രയും സ്വാധീനമുള്ളപ്പോള്‍, മോഹന്‍ലാലിനെ വെച്ച് സിനിമയെടുക്കാന്‍ സാഹചര്യമുള്ളപ്പോള്‍ പെണ്ണിനെക്കൊണ്ട് ചിത കത്തിക്കലാണോ നിങ്ങള്‍ക്ക് എഫോര്‍ഡ് ചെയ്യാന്‍ പറ്റിയ പുരോഗമനചിന്ത? സെക്ഷ്വല്‍ അബ്യൂസിനെ അഡ്രസ് ചെയ്താല്‍ ഐറ്റം നമ്പറിടാനുള്ള അവകാശം നേടിയെന്നാണോ? സ്നോഡെനും അസാഞ്ചെയും വായിക്കുന്ന പത്രപ്രവര്‍ത്തകന് തന്നെ 'ഉപേക്ഷിച്ച് പോയ ഭാര്യ' എന്ന ദുഃഖത്തില്‍ നിന്നൊരു മോചനം പോലും കൊടുക്കുന്നില്ലല്ലോ നിങ്ങള്‍.

ഡാന്‍ ബ്രൗണിനെ വായിച്ച് ചെറിയ ക്ലാസ്സില്‍ എനിക്കും എക്സൈറ്റ്മെന്റൊക്കെയുണ്ടായിരുന്നു. ആ എക്സൈറ്റ്മെന്റ് കാറ്റകിസം ക്ലാസ്സില്‍പ്പോയി യേശുവിന് ഭാര്യയുണ്ടായിരുന്നു എന്ന് കന്യാസ്ത്രീയോട് പറഞ്ഞ് ഞാന്‍ തീര്‍ത്തു. നിങ്ങള്‍ അത് സിനിമയെടുത്ത് തീര്‍ത്തു. വളര്‍ന്നപ്പോള്‍ അത് വളരെ സില്ലിയായി തോന്നിയെങ്കിലും ആ എക്സൈറ്റ്മെന്റ് എനിക്ക് മനസ്സിലാക്കാം. സ്കൂളില്‍ നിന്ന് പുറത്താക്കപ്പെടാം എന്ന് അന്ന് പീക്കിരി ഞാനെടുത്ത റിസ്ക് പോലും ഇന്ന് നിങ്ങളെടുക്കുന്നില്ലല്ലോ പൃഥ്വിരാജേ. കഷ്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :