'ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാടീ നീ, വെറും പെണ്ണ്' - മഹായാനത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന മായാനദി

മഹായാനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു ഈ മായാനദി

aparna| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (13:16 IST)
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പ്രേക്ഷക പ്രതികരണവും നിരൂപക പ്രശസ്തിയുമായി മുന്നേറുകയാണ്. ഐശ്വര്യയുടെ അപ്പുവിനേയും ടൊവിനോയുടെ മാത്തനേയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തെ പ്രശംസിച്ച് ദീപ നിശാന്ത്.

ദീപയുടെ വാക്കുകൾ:

മലയാളസിനിമയിൽ പൊതുവെ കാണാത്ത ചില കാര്യങ്ങൾ മായാനദിയിലുണ്ട്. പ്രണയവും രതിയുമെല്ലാം തീർത്തും സ്വാഭാവികമായി ഈ സിനിമയിലൂടെ കടന്നു പോകുന്നു.. ഒരേസമയം പെണ്ണുടലിന്റെ വാണിജ്യ സാധ്യതകൾ സമർത്ഥമായി ഉപയോഗിക്കുകയും, 'ശരീരവിശുദ്ധിയാണ് സ്ത്രീ ' എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തും വിധം പെണ്ണിനെ അടയാളപ്പെടുത്തുകയും ചെയ്യുന്ന മലയാള സിനിമകളിൽ നിന്ന് മായാനദി വേറിട്ടൊഴുകുന്നുണ്ട്.

" ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാടീ നീ! വെറും പെണ്ണ്! " എന്ന് ചുണ്ടുകോട്ടി പുച്ഛിക്കുന്ന സിനിമയുടെ 'മഹായാന'ങ്ങളിൽ നിന്നും വേറിട്ടാണ് മായാനദിയുടെ ഒഴുക്ക്... ചെകിട്ടത്തടിച്ചും ബലാൽക്കാരമായി ചുംബിച്ചും പ്രാപിച്ചും തെറി വിളിച്ചും അഹങ്കാരശമനം നടത്തി പെണ്ണിനെ 'സാധു'വാക്കുന്ന ആൺകോയ്മകളുടെ ചെകിട്ടത്താണ് അപ്പുവിന്റെ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്'' എന്ന വാചകം വന്നു കൊള്ളുന്നത്... വിക്ടോറിയൻ സദാചാരമൂല്യങ്ങൾക്കപ്പുറത്താണ് ആ വാചകത്തിന്റെ നിൽപ്പ്.

പ്രണയത്തിന്റെ സാർവ്വലൗകികഭാഷയായ ചുംബനത്തെ രണ്ടു കിളികൾ കൊക്കുരുമ്മുന്ന ക്ലീഷേ ദൃശ്യഭാഷയിലൂടെ വിനിമയം ചെയ്യാതെ എത്രമേൽ സ്വാഭാവികമായാണ് മായാനദി ദൃശ്യവത്കരിക്കുന്നത്. "നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്. അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്!" എന്ന ഷേക്സ്പിയർ വാചകത്തിന്റെ കൂടെയാണ് മായാനദി ഒഴുകുന്നത്..

നായകനും നായികയും ഒന്നിച്ച് ജീവിതാഹ്ലാദങ്ങളിലേക്ക് നടന്നു പോകുന്നതും നോക്കി ഒരു കാരണവരുടെ ചാരിതാർത്ഥ്യത്തോടെ നെടുവീർപ്പിട്ട് തിയേറ്ററിൽ നിന്ന് മടങ്ങാൻ മായാനദി നിങ്ങളെ അനുവദിക്കില്ല.. നിർദ്ദയമായി നിങ്ങളുടെ പ്രാണനെ പരിക്കേൽപ്പിച്ചു കൊണ്ട് ഒരു വെടിയുണ്ട കടന്നു പോകുമ്പോഴും നിങ്ങൾക്കു സന്തോഷിക്കാം..മലയാളസിനിമ അത്ര പെട്ടെന്നൊന്നും നശിച്ചുപോവില്ലെന്ന്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :