‘പേരൻപ് വേട്ടയാടുന്നു, മമ്മൂക്കയിൽ നിന്നും ഇനിയുമെത്രയോ വരാനിരിക്കുന്നു’: ആശ ശരത്ത്

Last Modified ചൊവ്വ, 29 ജനുവരി 2019 (08:11 IST)
റാം സംവിധാനം ചെയ്ത പേരൻപിനു കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രിവ്യൂ ഷോ നടത്തിയിരുന്നു. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ഷോയില്‍ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ പേരന്‍പ്. ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ലെന്ന സൂചനയാണ് വീണ്ടും ലഭിക്കുന്നത്.

കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് നടി ആശ ശരത്ത് അഭിപ്രായപ്പെട്ടത്. ‘പേരന്‍പ്’….ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ. മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല.തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളില്‍ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു‘.

‘റാം’ എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും ‘പാപ്പാ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി…ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക -മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു….’ ആശ ശരത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, രഞ്ജിത്ത്, ജോഷി, രഞ്ജി പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, എസ് എന്‍ സ്വാമി, നിവിന്‍ പോളി, ബി ഉണ്ണികൃഷ്ണന്‍, നാദിര്‍ഷ, രഞ്ജിത്ത് ശങ്കര്‍, ഹനീഫ് അദേനി, രമേശ് പിഷാരടി, ആന്റോ ജോസഫ്, അനു സിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത , ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങി പ്രശസ്തരുടെ നീണ്ട നിര ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയിരുന്നു.

അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. തേനി ഈശ്വറാണ് ഛായാഗ്രഹണം. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :