ഞാന്‍ മകളെ പിടിച്ചുവച്ചിട്ടില്ല, ബാല ശ്രമിക്കുന്നത് തോജോവധം ചെയ്യാന്‍; രൂക്ഷമായി പ്രതികരിച്ച് അമൃത സുരേഷ്

വിവാഹമോചനം ഇരുവരുടെയും സമ്മതപ്രകാരം ആയിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 1 ജനുവരി 2024 (11:02 IST)

മുന്‍ ജീവിതപങ്കാളിയും നടനുമായ ബാലയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക അമൃത സുരേഷ്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ബാല ശ്രമിക്കുന്നതെന്ന് അമൃത പറഞ്ഞു. സമീപകാലത്ത് അമൃതയ്‌ക്കെതിരെ ബാല പലതവണ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം തന്റെ അഭിഭാഷകര്‍ക്കൊപ്പം ഇരുന്ന് വ്യക്തമായ മറുപടി നല്‍കുകയാണ് അമൃത.

വിവാഹമോചനം ഇരുവരുടെയും സമ്മതപ്രകാരം ആയിരുന്നു. മാധ്യമങ്ങളിലൂടെയോ നവമാധ്യമങ്ങളിലൂടെയോ തേജോവധം ചെയ്യില്ലെന്ന് വിവാഹമോചന സമയത്ത് ബാല സമ്മതിച്ചിരുന്നു. വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്നുകയറില്ലെന്നും നിയമപരമായി ബാല ഉറപ്പ് നല്‍കിയിരുന്നു. ഈ വ്യവസ്ഥകളെല്ലാം ബാല തുടര്‍ച്ചയായി തെറ്റിക്കുകയാണെന്ന് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞു.
മകള്‍ അവന്തികയെ അമൃത പിടിച്ചുവച്ചിരിക്കുകയാണെന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ 18 വയസു വരെ മകളുടെ രക്ഷാധികാരി അമൃത ആയിരിക്കുമെന്നും എല്ലാ മാസവും രണ്ടാം ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് മകളെ കാണാമെന്നുമുള്ള വ്യവസ്ഥ ബാല അംഗീകരിച്ചിട്ടുള്ളതാണ്. ആദ്യ തവണ അമൃത ഇപ്രകാരം മകളെ കൊണ്ടുപോയെങ്കിലും ബാല കോടതിയില്‍ എത്തിയില്ല. അങ്ങനെ വരാത്ത പക്ഷം ആ മാസത്തില്‍ പിന്നീട് കാണിക്കേണ്ട ആവശ്യമില്ലെന്നും അടുത്ത മാസം കാണണമെങ്കില്‍ ഈ മെയില്‍ വഴി ബാല സന്ദേശം അയച്ചിരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. ഒരിക്കല്‍ പോലും മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ബാല തനിക്ക് മെയില്‍ അയച്ചിട്ടില്ലെന്നും അമൃത പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :