“സി പി ഐക്ക് വിജയം കാണാനാകില്ല”

എ എസ് നാരായണന്‍

WEBDUNIA|
ഈ തെരഞ്ഞെടുപ്പില്‍ സി പി ഐ മത്സരിക്കുന്ന നാലു സീറ്റുകളിലും വിജയം കാണാന്‍ അവര്‍ക്ക് കഴിയില്ലെന്ന് സി പി എം നേതൃത്വം വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍. മാവേലിക്കര, തൃശൂര്‍, വയനാട്‌, തിരുവനന്തപുരം മണ്ഡലങ്ങള്‍ സി പി എം തയ്യാറാക്കിയ വിജയപട്ടികയില്‍ ഇല്ലെന്നാണ് സൂചന.

സി പി ഐയുടെ നാലു മണ്ഡലങ്ങളും നഷ്ടപ്പെട്ടാലും കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നന്നായി പണിയെടുത്താല്‍ ഏറ്റവും കുറഞ്ഞത് 14 മണ്ഡലങ്ങളില്‍ വിജയം കാണാനാകുമെന്നാണ് സി പി എം പ്രാദേശിക കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍‍. കേരള കോണ്‍ഗ്രസ്(ജെ) മത്സരിക്കുന്ന ഇടുക്കി മണ്ഡലം ‘ഷുവര്‍ സീറ്റാ’യാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. സി പി ഐയുടെ ഒരു മണ്ഡലങ്ങളിലും പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ടെന്നും പാര്‍ട്ടി കരുതുന്നു.

വയനാട്, മാവേലിക്കര മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയം കാണാന്‍ സാധ്യത തീരെയില്ലെന്ന് സി പി എമ്മിലെ താഴേത്തട്ടിലുള്ള കമ്മിറ്റികള്‍ റിപ്പോര്‍ട്ടു ചെയ്തതായാണ് വിവരം. മാവേലിക്കരയില്‍ ആര്‍ എസ് അനിലും, വയനാട്ടില്‍ എം റഹ്‌മത്തുള്ളയുമാണ് സി പി ഐ സ്ഥാനാര്‍ത്ഥികള്‍. അനില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കില്‍ റഹ്‌മത്തുള്ള പലതവണ പൊരുതി പരാജയം രുചിച്ചിട്ടുള്ള വ്യക്തിയാണ്.

മാവേലിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സി പി എം വിലയിരുത്തുന്നു. വയനാട്ടില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇരു മുന്നണികള്‍ക്കും വിനയായേക്കും. സി പി ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കുമെന്നു വരെ ചിലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :