ജപ്പാന് കറുത്ത തിങ്കളാഴ്ച സമ്മാനിച്ച ലിറ്റില്‍ ബോയ് - ഒരു ഹിരോഷിമ ഓര്‍മ

ഓര്‍മ്മയില്‍ ഹിറോഷിമ ദിനം

United States, nuclear weapons, Japanese, Hiroshima, Nagasaki, August 1945, World War II, bombings, ജപ്പാന്‍, ഹിരോഷിമ, നാഗസാക്കി, അണുബോംബ്, ആണവയുദ്ധം, രണ്ടാം ലോകമഹായുദ്ധം, അമേരിക്ക, ഒബാമ
Last Modified ശനി, 6 ഓഗസ്റ്റ് 2016 (15:48 IST)
ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന് ദിനം. 71 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ആ ചെറുപട്ടണത്തെ രാക്ഷസത്തീനാളങ്ങല്‍ ആര്‍ത്തിയൊടെ വിഴുങ്ങിയത്. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നായിരുന്നു ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച ദിനമാണിന്ന്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് വര്‍ഷിച്ച സംഭവം ഇന്നും ലോകം ഞെട്ടലോടെ ഓര്‍മ്മിക്കുന്നു.

അന്നൊരു തിങ്കളാഴ്ചയായിരുന്നു. രാവിലെ വടക്കന്‍ പസഫക്കില്‍ നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍ യുദ്ധ വിമാനം ചെകുത്താനേപ്പോലെ പറന്നുയര്‍ന്നു. ഉളളില്‍ 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി മൂന്നു മീറ്റര്‍ നീളവും 4400 കിഗ്രാം ഭാരവുമുള്ള സര്‍വ്വസംഹാരിയായ ലിറ്റില്‍ ബോയ് എന്ന് മാരക വിഷവിത്തുമായി. ആ ചെകുത്താന്മാര്‍ 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനെ ലക്‍ഷ്യമാക്കി കുതിച്ചുപാഞ്ഞു. പതിവുപോലെ ജനം മാര്‍ക്കറ്റുകളിലും ജോലിസ്ഥലത്തേക്കും പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയത്. എല്ലവരും ട്രഞ്ചുകളില്‍ ഒളിച്ചു.

യുദ്ധവിമാനത്തിലെ ക്യാപ്ടന്‍ വില്യം എസ് പാര്‍സന്‍സ് എന്ന സൈനികന്‍ ഹിരാഷിമ നഗരത്തിലെത്തിയപ്പോള്‍ ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്‍ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്യം പാര്‍സന്‍സിന്റെ കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി.

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം. പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം. സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യരൂപങ്ങള്‍...

അടങ്ങാത്ത യുദ്ധാര്‍ത്തി ആര്‍ത്തനാദത്തിന് വഴിവച്ചു. ലോകത്തിന്‍റെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങള്‍. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേര്‍. അണുവികിരണത്തില്‍പ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് ജനിച്ചു വീണത് 2 ലക്ഷത്തോളം പേര്‍. യുദ്ധത്തില്‍ അടിയറവു പറയാന്‍ തയ്യാറായ രാജ്യത്തിന് മേലാണ് ഈ ചെയ്തി എന്നോര്‍ക്കണം. എന്നാല്‍ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി.

അണുവിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്റം ബോംബുണ്ടാക്കിയവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം പിന്നീട് തെറ്റ് ഏറ്റുപറഞ്ഞു. കുറ്റബോധത്താല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ശേഷം, ആ നഗരത്തില്‍ ജനിച്ചുവീണ കുഞ്ഞുങ്ങള്‍ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷേ, ഹിരോഷിമ വരണ്ടുപോയില്ല. വീണ്ടും പൂത്തു തളിര്‍ത്തു. ഒരു ജനതയുടെ 70 വര്‍ഷം നീണ്ട അര്‍പ്പണത്തിന്‍റെ സാക്‍ഷ്യമാണിന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ.

ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോകജനതയുടെ പ്രാര്‍ത്ഥന. യുദ്ധങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ തീര്‍ക്കില്ല. ലോകരാഷ്ട്രങ്ങള്‍ മനുഷ്യരുടെ ജീവന്‍ വെച്ച് പന്താടരുതെന്നും ഹിരോഷിമ ദുരന്തം ഓര്‍മിപ്പിക്കുന്നു. സ്‌നേഹവും സമാധാനവുമാണ് രാഷ്ട്രങ്ങളെ കീഴടക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :