ലോക്കപ്പിൽ ആളുകൾ മരിക്കുമ്പോൾ പൊലീസിന് മജിസ്റ്റീരിയൽ അധികാരംകൂടി നൽകിയാൽ എന്താകും അവസ്ഥ ?

Last Modified ചൊവ്വ, 2 ജൂലൈ 2019 (15:23 IST)
പൊലിസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ഐ ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മജിസ്റ്റീരിയൽ അധികാരമുള്ള പൊലീസ് ഓഫീസർമാരായി നിയമിക്കാനാണ് സർക്കാ നിക്കം. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം സംസ്ഥാന സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഉത്തരവിറക്കുക മാത്രമാണ് വേണ്ടത്. എതിർപ്പുകളെ തുടർന്ന്. ഉത്തരവ് പിന്നീട് ഇറക്കും എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. തീരുമാനത്തിൽനിന്നും പിൻവാങ്ങാൻ സർക്കാർ തയ്യാറായിട്ടില്ല.

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതുമാനുമാത്രമുള്ള എന്ത് സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ലോക്കപ്പ് മർദ്ദനങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്ന അവസ്ഥ സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ പൊലീസിന് മജിസ്റ്റീരിയൽ അധികാരം കൂടി നൽകിയാൽ എന്താകും അവസ്ഥ ? രാജ്യത്തെ പല നഗരങ്ങളിലും പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം അധികാരം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കാപ്പ പോലെയുള്ള നിയമങ്ങളിലെ പ്രതികളെ തടവിൽ പാർപ്പിക്കുന്നതിനുള്ള അനുമതി നൽകുക, അടിയന്തര സാഹചര്യങ്ങളിൽ വെടിവക്കുന്നതിന് ഉത്തരവിടുക തുടങ്ങിയ ഏറെ ഗൗരവതരമായ കാര്യങ്ങളാണ് മജിസ്റ്റീരിയൽ അധികാരത്തിലുൾപ്പെടുന്നത്. ഇത് സ്വതന്ത്രമായി പൊലീസിന് നൽകുക എന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ. രഷ്ട്രീയ അതിപ്രസരം പൊലീസ് സേനക്കുള്ളിൽ രൂക്ഷമാണ് എന്നത് കേരള പൊലീസ് വളരെ കാലമായി നേരിടുന്ന ആരോപണമാണ്. ഇതിനെ തള്ളിക്കളയാനുമാകില്ല. മജിസ്റ്റീരിയൽ അധികാരം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനും ഇത് കാരണമാകും.

നിലവിൽ കളക്ടർമാർക്കാണ് മജിസ്റ്റീരിയൽ അധികാരം ഉള്ളത്. ഇത് പൊലീസിന് കൂടി കൈമാറുന്നതുത് അധികാര കേന്ദ്രങ്ങളുടെ സ്വഭാവത്തേയും ഘടനയെയും തന്നെ മാറ്റിമറിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷ്ണറേറ്റ് സ്ഥാപിച്ച് ഉദ്യോഗസ്ഥരെ മിയമിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം സർക്കർ തീരുമാനത്തോടെ എതിർപ്പ് പ്രകടിപ്പിച്ച് സി പി ഐ രംഗത്തുവന്നിട്ടുണ്ട്. മജിസ്റ്റീരിയൽ അധികാരം പൊലീസിന് ലഭിച്ചാൽ യു എ പി എ കാപ്പ തുടങ്ങിയ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടും എന്ന് സി പി ഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മുതിർന്ന സിപിഎം നേതവ് വി എസ് അച്ചുതാനന്തനും പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെതിരെ നിയമസഭക്കുള്ളിൽ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :