20 കോടി ഉപയോക്താക്കളെ ഉപേക്ഷിച്ച് വാട്ട്സ്‌ആപ്പ് രാജ്യംവിടുമോ, കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തിന് വാട്ട്‌സ്‌ആപ്പിന്റെ മറുപടി എന്തായിരിക്കും ?

Last Updated: തിങ്കള്‍, 11 ഫെബ്രുവരി 2019 (14:38 IST)
വാട്ട്സ്‌ആപ്പ് എന്നത് ഇന്ന് സ്മാർട്ട്ഫോണും ഇന്റെർനെറ്റും പോലെ ആളുകളുടെ ജീവിതശൈലിയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇപ്പോൾ ആളുകൾ ആദ്യം പരിശോധിക്കുന്നത് വാട്ട്സ്‌ആപ്പും ഫെയിസ്ബുക്കും തന്നെയാണ്. ഫെയ്സ്ബുക്ക് തരംഗമായി നിൽക്കുന്ന സമയത്താണ് സ്വകാര്യ സാഹൂഹ്യ മാധ്യമമായി വാട്ട്സ്‌ആപ്പ് എത്തുന്നത്. ഫെയ്ബുക്ക് ഉപയോഗം കുറച്ച് ആളുകൾ വാട്ട്സ്‌ആപ്പിലേക്ക് എത്തുന്നു എന്ന് മനസിലാക്കിയതോടെയാണ് വാട്ട്സ്‌ആപ്പിനെ ഫെയ്സ്ബുക്ക് സ്വന്തമാക്കുന്നത്.

ഏറെ സ്കാര്യതയും, പുതിയ സാങ്കേതികവിദ്യം നൽകി വാട്ട്സ്‌ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടേയിരുന്നു. പല സാമൂഹ്യ മാധ്യമങ്ങളും ഇതിനിടെ രംഗപ്രവേശനം നടത്തിയപ്പോഴും വാട്ട്സ്‌ആപ്പ് ശക്തമായ സാനിധ്യമയി തന്നെ നിൽകൊണ്ടു. എന്നാൽ ഇപ്പോൾ വാട്ട്സ്‌ആപ്പ് നേരിടുന്നത് വളരെ വലിയ ഒരു പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാരാണ് ആ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

വാട്ട്സ്‌ആപ്പിന്റെ സ്വകാര്യതക്കായുള്ള സാങ്കേതികവിദ്യ നിക്കം ചെയ്യുക, ഉപയോതാക്കളെ സംബന്ധിച്ചുള്ള എതു വിവരവും ആവശ്യപ്പെടുമ്പോൾ കൈമാറ്റം ചെയ്യക, എന്നീ ആവശ്യങ്ങളാണ് ഇപ്പോൾ വാട്ട്സ്‌ആപ്പിന് വിനയായിരിക്കുന്നത്. ഏറെ സ്വകാര്യത നൽകുന്ന ഒരു പൊതു ഇടം എന്നതിനാലാണ് വാട്ട്സ്‌ആപ്പിനെ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആവശ്യങ്ങൾ വാട്ട്സ്‌ആപ്പിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും മാറ്റി മറിക്കുന്നതാണ്.

ഉപയോക്താക്കളുടെ സ്വകാര്യതക്കായി വാട്ട്സ്‌ആപ്പ് കൊണ്ടുവന്ന എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ എന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് ഒഴിവാക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഈ ആവശ്യത്തിൽ ന്യായമായും കേന്ദ്ര സർക്കാരിനെ കുറ്റം‌പറയാനാകില്ല. വാട്ട്‌സ്‌ആപ്പ് വഴിയുള്ള തെറ്റായ സന്ദേശങ്ങൾ രാജ്യത്ത് കലാപങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഒന്നിൽകൂടുതൽ തവണ കാരണമായിട്ടുണ്ട് എന്ന യാഥാർത്ഥ്യം ഇവിടെ കാണേണ്ടതുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ സന്ദേശങ്ങളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തണമെങ്കിൽ സന്ദേശം ആദ്യം കൈമാരിയതാര് എന്നതടക്കമുള്ള വിശദാംശങ്ങൾ വാട്ട്സ്‌ആപ്പ് നൽകിയേ മതിയാകൂ. സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് വ്യാജ വാർത്തകൾ ചെറുക്കുന്നതിനായി ചില ഫീച്ചറുകൾ വട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇതുകൂടാതെ മെസേജുകൾ ഫോർവേഡ് ചെയ്യുന്നതിന്റെ എണ്ണം ഒരു ദിവസം അഞ്ചായി ചുരുക്കുകയും ചെയ്തു.

അതേ സമയം ഭരണത്തിലുള്ള രഷ്ട്രീയ പാർട്ടികൾക്ക് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനും സാധിക്കും. തങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ കണ്ടെത്താനും അതിനെ ചെറുക്കാനും വാട്ട്സ്‌ആപ്പിനെ ഉപയോഗപ്പെടുത്താനാകും. തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന തരത്തിൽ ഇതിനെ ഉപയോഗപ്പെടുത്താനും സാധിക്കും. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ വാട്ട്സ്‌ആപ്പിനെ ദുരുപയോഗം ചെയ്യുന്നു എന്ന് വാട്ട്സ്‌ആപ്പ് വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്.

കേന്ദ്ര സർക്കാരിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്നും, ഈ നില തുടർന്നാൽ അധികം വൈകാതെ തന്നെ വാട്ട്സ്‌ആപ്പ് ഇന്ത്യയിലെ സേവനം അവസാനിപ്പിക്കേണ്ടതായി വരും എന്നുമായിരുന്നു വിഷയത്തിൽ വാട്ട്സ്‌ആപ്പ് കമ്മ്യൂണിക്കേഷൻ മേധാവി കാൾ വൂഗ് വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയിൽ സേവനം മതിയാക്കേണ്ടി വരുമെന്ന് പറയുകയല്ലാതാതെ അത് പ്രാവർത്തികമക്കാൻ വാട്ട്സ് ആപ്പ് മടിക്കും എന്നത് തന്നെയാണ് യാഥാർത്ഥ്യം.

ലോകത്താകമാനം 150 കോടി ഉപയോക്താക്കളാണ് വാട്ട്സ്‌ആപ്പിനുള്ളത്. ഇതിൽ 20 കോടി ഉപയോക്താക്കളും ഇന്ത്യയിൽനിന്നുമാണ്. വാട്ട്സ്‌ആപ്പിന്
ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതായത് വാട്ട്സ്‌ആപ്പിന്റെ പ്രധാന മാർക്കറ്റുകളിൽ ഒന്ന്. ഇത്തരം ഒരു വിപണി ഉപേക്ഷിച്ച് മടങ്ങാൻ വാട്ട്സ്‌ആപ്പ് തായ്യാറാവില്ല. നിയമം കടുപ്പിച്ചാൽ ഇന്ത്യയിൽ സേവനം മതിയാക്കും എന്ന് കാർക്കശ്യമായി
വാട്ട്സ്‌ആപ്പ് പറഞ്ഞിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ സ്വീകരിച്ചാൽ പിന്നീട് ഉണ്ടാവുക മറ്റൊരു വാട്ട്സ്‌ആപ്പ് ആയിരിക്കും എന്നായിരുന്നു കാൾ വൂഗ് അഭിപ്രായപ്പെട്ടത്.

അപ്പോൾ അതിന് തന്നെയാണ് സാധ്യത കൂടുതൽ. നിയമങ്ങൾ കർശനമാക്കിയാൽ. നിലവിലെ സംവിധാനങ്ങളിൽ മാറ്റം വരുത്തി ഇന്ത്യക്കായി പ്രത്യേക ആപ്പ് തയ്യാറക്കാ‍നാവും വാട്ട്സ്‌ആപ്പ് ശ്രമിക്കുക. അങ്ങനെയെങ്കിൽ പുതിയയ വാട്ട്സ്‌ആപ്പിൽ നിലവിലുള്ള പല സംവിധാനങ്ങളും ഉണ്ടാകില്ല. പ്രധാനമായും സന്ദേശങ്ങൾ കേന്ദ്ര സർക്കാരിന് നിരീക്ഷിക്കാൻ സംവിധാനം ഒരുക്കി എൻഡു എൻഡ് എൻ‌ക്രിപ്ഷൻ ഒഴിവാക്കാനാകും വാട്ട്സ്‌ആപ്പ് തയ്യാറാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :