72 കാരന്റെ കുത്തേറ്റ യുവാവ് മരിച്ചു

എ കെ ജെ അയ്യർ| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (14:49 IST)
തിരുവനന്തപുരം: എഴുപത്തിരണ്ട് കാരന്റെ കുത്തേറ്റ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ഉദിമൂട് ശിവാലയത്തിൽ ഷിജു എന്ന നാല്പത്തിനാലുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു കാരേറ്റ് മാമൂട്ടിൽ വീട്ടിൽ പ്രഭാകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഒരുമിച്ചിരുന്നു മദ്യപിക്കാറുമുണ്ടായിരുന്നു. മിക്കപ്പോഴും തമ്മിൽ വാക്കേറ്റവും വഴക്കും കൂടാറുണ്ടായിരുന്നു എന്നാണു പോലീസ് പറയുന്നത്.

ഇരുവരും വെഞ്ഞാറമൂട്ടിൽ നിന്ന് കാരേറ്റിലേക്കുള്ള യാത്രാമധ്യേ ആലന്തറ പെട്രോൾ പമ്പിനടുത്ത് എത്തിയപ്പോൾ പിറകിലിരുന്ന പ്രഭാകരൻ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ഷിജുവിനെ കുത്തുകയായിരുന്നു. ആഴത്തിൽ കുത്തേറ്റ ഷിജുവിനെ നാട്ടുകാർ അറിയിച്ചത് അനുസരിച്ചു പോലീസ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ഹൃദ്രോഗി കൂടിയായിരുന്ന ഷിജു മരിച്ചു.

എന്നാൽ ഷിജുവിനെ കുത്തിയ ഉടൻ പ്രഭാകരൻ ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ കാരേറ്റ് നിന്ന് പിടികൂടിയിരുന്നു. മരിച്ച ഷിജുവിന്റെ ഭാര്യ പ്രീതി, മക്കൾ കാശിനാഥ്, ശിവാനി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :