കാമുകിയെ കെട്ടാൻ കാമുകന്റെ സാഹസം; 10 ലക്ഷം തന്നാൽ വിവാഹം നടത്താമെന്ന് വീട്ടുകാർ, മോഷണം നടത്തി യുവാവ് ജയിലിൽ

Last Modified വെള്ളി, 28 ജൂണ്‍ 2019 (13:04 IST)
കാമുകിയെ സ്വന്തമാക്കാൻ സാഹസം നടത്തി ഒടുവിൽ കാമുകനെത്തിയത് ജയിലിൽ. കാമുകിയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് പെൺ‌വീട്ടുകാർ ചോദിച്ചത് 10 ലക്ഷം രൂപ. പണം കണ്ടെത്താൻ യുവാവ് കണ്ടെത്തിയ മാർഗം മോഷണം. ഒടുവിൽ പിടിയിലുമായി. ചെന്നൈ ക്രോം‌പേട്ടിലാണ് സംഭവം.

ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) പ്രദേശത്തെ യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാർ അത്യാവശ്യം സാമ്പത്തിക ചുറ്റുപാട് ഉള്ളവരായിരുന്നു. എന്നാൽ, ചെല്ലദുരൈ മറിച്ചായിരുന്നു. അതിനാൽ, പെൺകുട്ടിയുടെ വീട്ടുകാർക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. ഒഴിവാക്കുന്നതിനായി അവർ കണ്ടെത്തിയ മാർഗമായിരുന്നു 10 ലക്ഷം രൂപ വേണമെന്നത്.

എന്തു സഹിച്ചാലും പെൺകുട്ടിയെ സ്വന്തമാക്കണമെന്ന ചെല്ലദുരൈയുടെ ആഗ്രഹം അറിഞ്ഞ സുഹൃത്തുക്കളായ മാരിമുത്തു, വിഘ്നേഷ് എന്നിവരാണ് മോഷണമെന്ന പ്ലാൻ മുന്നോട്ട് വെച്ചത്. 10 ലക്ഷം രൂപ മോഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി മൂവരും താംബരത്തുള്ള സൌന്ദരരാജന്റെ വീട്ടിൽ കയറി.

എന്നാൽ, പണമോ സ്വർണമോ ഇവർക്ക് ഇവിടെ നിന്നും ലഭിച്ചില്ല. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം. വലിയ വീട് നോക്കി കയറിയ ഇവർക്ക് പിഴച്ചു. പക്ഷേ വീട്ടിലുണ്ടായിരുന്ന ടിവി, റഫ്രിജറേറ്റർ, ബൾബുകൾ തുടങ്ങി കയ്യിൽ കിട്ടിയ വസ്തുക്കൾ എല്ലാമെടുത്തു സംഘം സ്ഥലം വിട്ടു. ഇതെല്ലാം വിറ്റ് പണം കണ്ടെത്താനായിരുന്നു ഉദ്ദേശം.

മോഷണശ്രമം അറിഞ്ഞ സൌന്ദരരാജൻ പൊലീസിന് നൽകിയ പരാതിയിലാണ് മൂവർ സംഘത്തെ അറസ്റ്റ് ചെയ്തത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേരുടെയും മുഖം പതിഞ്ഞിട്ടുണ്ടായിരുന്നു. ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രണയിനിയെ സ്വന്തമാക്കാനായിരുന്നു മോഷണമെന്ന് ചെല്ലദുരൈ വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻഡ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :