അഫ്ഗാന് ഇനിയും സെമി സാധ്യതകളുണ്ട്, പക്ഷേ ന്യൂസിലൻഡ്, പാക് ടീമുകളുടെ പ്രകടനം നിർണായകമാകും

അഭിറാം മനോഹർ| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (19:26 IST)
ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലെ ആദ്യ മൂന്ന് സ്ഥാനക്കാരായി ഇന്ത്യ, ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിനൊപ്പം അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമാണ് നിലവില്‍ ലോകകപ്പിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇന്നലെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടതോടെ പാകിസ്ഥാനും ന്യൂസിലന്‍ഡിനുമുള്ള സെമി സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്.

പോയിന്റുകള്‍ തുല്യമാണെങ്കിലും മറ്റ് രണ്ട് ടീമുകളേക്കാള്‍ റണ്‍റേറ്റുള്ളതിനാല്‍ ന്യൂസിലന്‍ഡിനാണ് ഇതില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. റണ്‍ റേരില്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്കയെയാണ് അടുത്ത മത്സരത്തില്‍ നേരിടേണ്ടത് എന്നതിനാല്‍ ന്യൂസിലന്‍ഡ് സെമിയിലെത്താന്‍ സാധ്യത അധികമാണ്. ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് വിജയിച്ചാല്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയെങ്കില്‍ മാത്രമെ പാകിസ്ഥാന് സെമി യോഗ്യത നേടാനാകുകയുള്ളു. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം.

നാളെ ന്യൂസിലന്‍ഡ് ഒരു റണ്‍സിന് വിജയിച്ചാല്‍ പോലും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ 135 റണ്‍സിനെങ്കിലും മറികടക്കേണ്ടതായി വരും. പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 27 ഓവറിനുള്ളില്‍ കളി തീര്‍ക്കണം. കിവീസ് വിജയം ഉയര്‍ന്ന നിലയിലാണെങ്കില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ തീരെ ചുരുങ്ങും. അതേസമയം അഫ്ഗാനിസ്ഥാന് സെമിയിലെത്തണമെങ്കില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ പരാജയപ്പെടുകയും ദക്ഷിണാഫ്രിക്കയുമായി വിജയിക്കുകയും ചെയ്യേണ്ടി വരും. റണ്‍റേറ്റില്‍ മറ്റ് ടീമുകള്‍ മുന്നിലായതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയെങ്കില്‍ മാത്രമെ അഫ്ഗാന് സെമി ഫൈനലിലേക്ക് കടക്കുവാന്‍ സാധിക്കുകയുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :