അഫ്ഗാൻ പരമ്പരയിൽ എന്തുകൊണ്ട് കെ എൽ രാഹുലിന് ഇടമില്ല, ടീം സെലക്ഷനിൽ താരത്തിന് തിരിച്ചടിയായത് ഇത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ജനുവരി 2024 (15:48 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന,ടെസ്റ്റ് പരമ്പരകളില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. ടി20 ക്രിക്കറ്റിലും കഴിവ് തെളിയിച്ചിട്ടുള്ള രാഹുലിന് പക്ഷേ ടി20 ലോകകപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. പരിക്കില്‍ നിന്നും മോചിതനായെത്തിയ ശേഷം മികച്ച പ്രകടനം നടത്തുന്ന താരത്തിനെ എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തിയതെന്നുള്ള അമ്പരപ്പിലാണ് ആരാധകര്‍.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 സ്‌ക്വാഡിലേയ്ക്ക് തിരിച്ചെത്തിയതോടെ ഒരു ഇടവേള കഴിഞ്ഞെത്തിയ രാഹുലിന് ബാറ്റിംഗ് ക്രമത്തില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിക്കാതെ പോവുകയായിരുന്നു. ടി20 ക്രിക്കറ്റില്‍ ഓപ്പണറുടെ റോളിലാണ് രാഹുല്‍ അധികമത്സരങ്ങളും കളിച്ചിട്ടുള്ളത്. ഗില്‍,ജയ്‌സ്വാള്‍ എന്നിവര്‍ നില്‍ക്കെ രോഹിത് ശര്‍മ കൂടി ടീമില്‍ തിരിച്ചെത്തിയത് രാഹുലിന് തിരിച്ചടിയാകുകയായിരുന്നു. മധ്യനിരയില്‍ രാഹുലിനെ പരിഗണിക്കുന്നില്ല എന്നത് സഞ്ജു സാംസണ്‍,ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ഗുണകരമായി.

രാജ്യാന്തര ടി20യില്‍ വിക്കറ്റ് കീപ്പിംഗും ഫിനിഷിംഗ് റോളും രാഹുലിന് ഇതുവരെ ഒരുപോലെ വഴങ്ങിയിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ മധ്യനിരയില്‍ കഴിവ് തെളിയിച്ചെങ്കിലും മാത്രമെ ദേശീയ ടി20 ടീമിലേക്ക് രാഹുലിന് വഴി തെളിയുകയുള്ളു. അതിനാല്‍ തന്നെ വരാനിരിക്കുന്ന ഐപിഎല്ലില്‍ മധ്യനിരയില്‍ താരം കളിക്കുവാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലിലും ഏറെക്കാലമായി ഓപ്പണിംഗ് റോളിലാണ് രാഹുല്‍ കളിക്കുന്നത്. സഞ്ജു സാംസണും മുന്‍നിര താരമാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ താരം നടത്തിയ പ്രകടനം അഫ്ഗാനെതിരെ ടീമില്‍ ഇടം നേടാന്‍ സഹായകമായി. ടി20 ക്രിക്കറ്റില്‍ മൂന്നാം സ്ഥാനത്തും നാലാമതും കളിച്ചിട്ടുള്ള പരിചയവും സഞ്ജുവിന് മുതല്‍ക്കൂട്ടാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :