Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

37 പന്തില്‍ 17 റണ്‍സെടുത്താണ് കോലി പുറത്തായത്

Virat Kohli and Rohit Sharma
രേണുക വേണു| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2024 (07:32 IST)
Virat Kohli and Rohit Sharma

Virat Kohli and Rohit Sharma: ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. 33 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 12 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ വിക്കറ്റും ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായി.
37 പന്തില്‍ 17 റണ്‍സെടുത്താണ് കോലി പുറത്തായത്. ഹസന്‍ മിറാഷിന്റെ പന്തില്‍ എല്‍ബിഡബ്‌ള്യു ആകുകയായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് ഔട്ടല്ലെന്ന് പിന്നീട് തെളിഞ്ഞു. പന്ത് പാഡില്‍ തട്ടും മുന്‍പ് വിരാട് കോലിയുടെ ബാറ്റില്‍ ഉരസിയിരുന്നു. ബാറ്റില്‍ തട്ടിയതിനാല്‍ തന്നെ എല്‍ബിഡബ്‌ള്യു വിക്കറ്റ് അനുവദിക്കേണ്ടതില്ല. ഡിആര്‍എസ് എടുത്തിരുന്നെങ്കില്‍ ബാറ്റില്‍ ഇന്‍സൈഡ് എഡ്ജ് ഉള്ള കാര്യം വ്യക്തമാകുമായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഔട്ട് വിളിച്ചതോടെ കോലി ക്രീസ് വിടുകയായിരുന്നു. പിന്നീട് അള്‍ട്രാ എഡ്ജ് കാണിച്ചപ്പോഴാണ് കോലി ഔട്ട് അല്ലായിരുന്നു എന്ന് വ്യക്തമായത്.
കോലി ഡിആര്‍എസ് എടുക്കാത്തതില്‍ നായകന്‍ രോഹിത് ശര്‍മ അതൃപ്തി പരസ്യമാക്കി. നിര്‍ണായകമായ സമയത്താണ് കോലിയുടെ വിക്കറ്റ് നഷ്ടമാകുന്നത്. ഇതാണ് രോഹിത്തിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഡ്രസിങ് റൂമില്‍ ഇരുന്ന് 'എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്' എന്ന തരത്തില്‍ രോഹിത് ആംഗ്യം കാണിക്കുന്നത് സ്‌ക്രീനില്‍ കാണാം. അതേസമയം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ഗില്ലിനോടു സംസാരിച്ച ശേഷമാണ് ഡിആര്‍എസ് എടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് കോലി എത്തിയത്. ഗില്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കോലി ഉറപ്പായും ഡിആര്‍എസ് എടുക്കുമായിരുന്നെന്നും ഗില്ലിന്റെ അശ്രദ്ധയാണ് കോലിയെ പുറത്താക്കിയതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :