നായകസ്ഥാനം ഏറ്റെടുക്കുന്നോ? ചിരിച്ചെങ്കിലും കോഹ്‌ലി മിണ്ടിയില്ല

വിരാട് കോ‌ഹ്‌ലി , ബിസിസിഐ ,  മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ്
മുംബൈ| jibin| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (16:14 IST)
ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോ‌ഹ്‌ലിയെ ഏകദിനത്തിലും നായകനാക്കുന്ന കാര്യം പരിഗണിക്കുന്നതായി സൂചനകള്‍ വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറു കോഹ്‌ലി. ഏകദിന, ട്വന്‍റി20 നായക സ്ഥാനം ഏറ്റെടുക്കാന്‍ സജ്ജമാണോ എന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ കോഹ്‌ലിയോട് ചോദിച്ചപ്പോള്‍ അതില്‍ നിന്ന് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു. ‘ താങ്കളുടേത് ഒരു നല്ല ശ്രമമായിരുന്നു, എന്നാല്‍ ചോദ്യം എന്‍റെ നായക സ്ഥാനത്ത് കുറിച്ചാണ്’ എന്നായിരുന്നു കൊഹ്‌ലിയുടെ ഉത്തരം.

അതേസമയം, കോ‌ഹ്‌ലിയെ ഏകദിനത്തിലും നായകനാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെയും കോ‌ഹ്‌ലിയുടെയും വ്യത്യസ്ത ശൈലികൾ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചേക്കാമെന്നതിനാലാണ് ടെസ്റ്റിലും ഏകദിനത്തിലും ഒരാളെത്തന്നെ നായകനാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിലെ ഏകദിനങ്ങളില്‍ കോഹ്‌ലിയെ നായകനാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മൂന്ന് ട്വന്റി20 മൽസരങ്ങളും അഞ്ച് ഏകദിനങ്ങളും നാലു ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയില്‍ വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന നായകന്മാര്‍ ടീമിനെ നയിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിസിസിഐയുടെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സെപ്റ്റംബർ 15ന് ചേരുന്ന ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗത്തില്‍ ധോണിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ട്വന്റി20-യിൽ ധോണി തന്നെ ടീമിനെ തുടർന്നും നയിക്കുമെന്നാണ് സൂചന. അടുത്തവർഷം ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനെ മുൻനിർത്തിയാണ് ധോണിയെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കുന്നതത്രെ. കളിയുടെ എല്ലാ രൂപങ്ങളിലും ഒരാളെത്തന്നെ നായകനാക്കുന്ന കാര്യത്തിനാണ് ബിസിസിഐ മുന്‍ തൂക്കം നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :