T20 World Cup 2024: ബാറ്റര്‍മാരുടെ ശവപ്പറമ്പായ നാസ ഗ്രൗണ്ടിലെ പിച്ച് പൊളിച്ചുനീക്കി തുടങ്ങി

ജൂണ്‍ 13 നു നടന്ന ഇന്ത്യ-യുഎസ്എ മത്സരത്തിനു ശേഷമാണ് പിച്ച് പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത്

Indian Team, Worldcup
Indian Team, Worldcup
രേണുക വേണു| Last Modified വെള്ളി, 14 ജൂണ്‍ 2024 (11:58 IST)

T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു ന്യൂയോര്‍ക്കിലെ നാസ കൗണ്ടി സ്റ്റേഡിയം. ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് കളികളും നടന്നത് നാസ ഗ്രൗണ്ടിലാണ്. ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് ഈ ഗ്രൗണ്ടില്‍ നടന്ന എല്ലാ കളികളിലും കണ്ടത്. ഇപ്പോള്‍ ഇതാ നാസ ഗ്രൗണ്ടിലെ ക്രിക്കറ്റ് പിച്ച് പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുന്നു.

ജൂണ്‍ 13 നു നടന്ന ഇന്ത്യ-യുഎസ്എ മത്സരത്തിനു ശേഷമാണ് പിച്ച് പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഈ ലോകകപ്പില്‍ ന്യൂയോര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന അവസാന മത്സരമായിരുന്നു ഇത്. 106 ദിവസം കൊണ്ട് നിര്‍മിച്ച പോപ് അപ്പ് സ്റ്റേഡിയമാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് പിന്നാലെ പൊളിച്ചു നീക്കുന്നത്. ഏകദേശം ആറ് ആഴ്ചയോളം എടുത്തായിരിക്കും പൊളിച്ചുനീക്കല്‍.

ഡ്രോപ്പ് ഇന്‍ പിച്ചാണ് ന്യൂയോര്‍ക്കിലെ ഗ്രൗണ്ടില്‍ ലോകകപ്പിനായി ഉപയോഗിച്ചത്. പരമ്പരാഗതമായ ക്രിക്കറ്റ് പിച്ചുകളൊന്നും അമേരിക്കയില്‍ ഇല്ല. അതുകൊണ്ട് തന്നെ ലോകകപ്പിനു ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ഉപയോഗിക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിര്‍മിച്ച ശേഷം കളി നടക്കുന്ന ഗ്രൗണ്ടില്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്ന പിച്ചുകളെയാണ് ഡ്രോപ്പ് ഇന്‍ പിച്ച് എന്നറിയപ്പെടുന്നത്. ലോകകപ്പിനു ശേഷം ഈ ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ന്യൂയോര്‍ക്കിലെ ഗ്രൗണ്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.

ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവല്‍ ക്യുറേറ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് ന്യൂയോര്‍ക്കില്‍ ഉപയോഗിക്കുന്ന ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ ഒരുക്കിയിരിക്കുന്നത്. ഉപയോഗത്തിനു ശേഷം എടുത്തുമാറ്റാന്‍ സാധിക്കുന്ന ഇത്തരം പിച്ചുകള്‍ വ്യത്യസ്ത കായിക ഇനങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലാണ് ഉപയോഗിക്കുന്നത്. ഇത്തരം പിച്ചുകള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കും. ഡ്രോപ്പ് ഇന്‍ പിച്ചുകളില്‍ പന്ത് ഇരുവശത്തേക്കും അസാധാരണമായ രീതിയില്‍ മൂവ് ചെയ്യും. അതുകൊണ്ട് ബാറ്റര്‍മാര്‍ക്ക് അനായാസം ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ല.

1970 കളിലാണ് ഡ്രോപ്പ് ഇന്‍ പിച്ച് സങ്കല്‍പ്പം ഓസ്ട്രേലിയയില്‍ അനാവരണം ചെയ്തത്. വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ ക്യുറേറ്ററായ ജോണ്‍ മാലിയാണ് ആദ്യമായി ഡ്രോപ്പ് ഇന്‍ പിച്ച് ഉപയോഗത്തില്‍ കൊണ്ടുവന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :