'അത് സിക്‌സാണ്'; സൂര്യകുമാര്‍ യാദവിന്റെ നിര്‍ണായക ക്യാച്ച് വിവാദത്തില്‍, ബൗണ്ടറി റോപ്പ് നീക്കി !

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് മില്ലര്‍ പുറത്തായത്

Suryakumar Yadav
രേണുക വേണു| Last Modified ഞായര്‍, 30 ജൂണ്‍ 2024 (13:29 IST)
Suryakumar Yadav

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഏഴ് റണ്‍സിനു ജയിച്ചതിനു പിന്നാലെ വിവാദം. കളിയുടെ നിര്‍ണായക സമയത്ത് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് എടുത്ത ക്യാച്ചാണ് വിവാദങ്ങള്‍ക്ക് കാരണം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറെയാണ് സൂര്യകുമാര്‍ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്. 17 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സാണ് മില്ലര്‍ നേടിയത്. ഒരുപക്ഷേ മില്ലര്‍ മൂന്നോ നാലോ പന്ത് കൂടി നേരിട്ടിരുന്നെങ്കില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് മില്ലര്‍ പുറത്തായത്. സിക്‌സ് ആകുമെന്ന് ഉറപ്പിച്ച പന്താണ് സൂര്യകുമാര്‍ യാദവ് കൈപിടിയില്‍ ഒതുക്കിയത്. സൂര്യയുടെ കാല്‍ ബൗണ്ടറി റോപ്പില്‍ തൊട്ടിട്ടില്ലെന്ന് തേര്‍ഡ് അംപയര്‍ വിധിച്ചതോടെയാണ് മില്ലര്‍ ക്രീസ് വിട്ടത്. എന്നാല്‍ ഈ ക്യാച്ചിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സൂര്യയുടെ കാല്‍ റോപ്പില്‍ തട്ടിയെന്നാണ് ഈ വീഡിയോയ്ക്കു താഴെ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
19-ാം ഓവര്‍ തുടങ്ങുന്നതിനു മുന്‍പ് വരെ ബൗണ്ടറി റോപ്പ് അല്‍പ്പം കയറിയാണ് കിടന്നിരുന്നത്. സൂര്യ ക്യാച്ചെടുക്കുന്നതിനു മുന്‍പ് ബൗണ്ടറി റോപ്പ് പിന്നിലേക്ക് നീക്കപ്പെട്ടതായും ചിലര്‍ പറയുന്നു. ആദ്യം കിടന്നിരുന്നിടത്താണ് ബൗണ്ടറി റോപ്പ് ഉണ്ടായിരുന്നതെങ്കില്‍ സൂര്യക്ക് ഇങ്ങനെയൊരു ക്യാച്ച് എടുക്കാന്‍ കഴിയില്ലായിരുന്നു എന്നാണ് ഇവരുടെ നിരീക്ഷണം. അതേസമയം തേര്‍ഡ് അംപയര്‍ പരിശോധിച്ച ദൃശ്യങ്ങളില്‍ സൂര്യയുടെ കാല്‍ തട്ടി ബൗണ്ടറി റോപ്പ് അനങ്ങുന്നതായി കാണാന്‍ കഴിയുന്നില്ല. ബൗണ്ടറി റോപ്പിനു ചലനമൊന്നും ഇല്ലാത്തതുകൊണ്ടാണ് തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :