സയ്ദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു ആറു ഇന്നിങ്ങ്‌സില്‍ നിന്നും നേടിയത് വെറും 138 റണ്‍സ്, ഇന്ത്യന്‍ ടീമിലെ തിരിച്ചുവരല്‍ വൈകിയേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (20:35 IST)
രാജ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ക്വാര്‍ട്ടറിലെത്തിയ കേരളം ഇന്നലെ നടന്ന മത്സരത്തില്‍ അസമിനോട് തോറ്റ് പുറത്തായിരുന്നു. കളിച്ച 8 മത്സരങ്ങളിലെ ആറ് ഇന്നിങ്ങ്‌സുകളില്‍ നിന്നും വെറും 138 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

ലോകകപ്പിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയക്കെതിരായ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ മോശം പ്രകടനം തിരിച്ചടിക്കാന്‍ സാധ്യതയേറെയാണ്. ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പ്രധാനതാരങ്ങള്‍ വിശ്രമത്തിലാകുമെന്നതിനാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള വലിയ അവസരമായിരുന്നു ടി20 പരമ്പര.

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ 7 അര്‍ധസെഞ്ചുറികളുമായി 502 റണ്‍സടിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ റിയാന്‍ പരാഗാണ് ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതാരം. 7 കളികളില്‍ 288 റണ്‍സുമായി തിലക് വര്‍മയും 7 കളികളില്‍ 256 റണ്‍സുമായി റിങ്കുസിംഗും 244 റണ്‍സുമായി റുതുരാജ് ഗെയ്ക്ക്വാദും 242 റണ്‍സുമായി യശ്വസി ജയ്‌സ്വാളുമെല്ലാം സഞ്ജുവിന് മുന്നിലാണ്. ലോകകപ്പ് അവസാനിച്ച് നാലു ദിവസത്തെ ഇടവേള മാത്രമാണ് ടി20 പരമ്പരയ്ക്കുള്ളത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :