അവൻ എന്റെ മൂത്ത സഹോദരനെ പോലെ, എന്റെ ഏറ്റവും മോശം ദിവസങ്ങളിലും ഒപ്പം നിന്നു, ചഹലിന് പർപ്പിൾ ക്യാപ്പ് ആശംസിച്ച് കുൽദീപ് യാദവ്

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (18:17 IST)
പുരോഗമിക്കു‌മ്പോൾ വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടവും കടുക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ യുസ്‌വേന്ദ്ര ചഹലും ഡൽഹിയുടെ കുൽദീപ് യാദവുമാണ് സ്പിന്നർമാരിൽ പർ‌പ്പിൾ ക്യാപ്പിനുള്ള പോരാട്ടത്തിലുള്ളത്.

എട്ട് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളുമായി ചഹലും എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളുമായി ഡൽഹിയുടെ കുൽ‌ദീപ് യാദവുമാണ് പട്ടികയിൽ മുൻപിൽ. പഴയ കുൽച സഖ്യം വിക്കറ്റുകൾ വാരികൂട്ടുമ്പോൾ ഇന്ത്യൻ ആരാധകരും സന്തോഷത്തിലാണ്. അതേസമയം പർപ്പിൾ ക്യാപ്പ് ആഗ്രഹിക്കുന്നില്ലെന്നും ഉറ്റ സുഹൃത്തായ അത് സ്വന്തമാക്കുന്നത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും പ്രതികരിച്ചിരിക്കുകയാണ് കുൽദീപ്.

കൊല്‍ക്കത്തയ്‌ക്കെതിരെ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കുല്‍ദീപ് ഇക്കാര്യം പറഞ്ഞത്. എനിക്കും ചഹലിനും ഇടയിൽ ഒരു മത്സരവും ഇല്ലെന്നതാണ് സത്യം. എനിക്ക് ഒരുപാട് പ്രോത്സാഹനം നൽകിയിട്ടുള്ള വ്യക്തിയാണ് ചഹൽ. എന്റെ ഏറ്റവും മോശം ദിവസങ്ങളിൽ അവൻ എനിക്കൊപ്പം നിന്നിട്ടുണ്ട്. എനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ് അവൻ കുൽദീപ് പറയുന്നു.

എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ പറയുന്നു. എനിക്ക് ചഹൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കുന്നത് കാണാനാണ് ഇഷ്ടം. എന്തെന്നാൽ കഴിഞ്ഞ 4 വർഷമായി അസാമാന്യമായ ബൗളിങ്ങാണ് അവൻ ‌കാഴ്‌ചവെയ്ക്കുന്നത്. മത്സരശേഷം കുൽദീപ് പറഞ്ഞു. ഞാനിപ്പോൽ മെച്ചപ്പെട്ട ബൗളർ ആയിട്ടുണ്ടാകും. പക്ഷേ ഒന്നുറപ്പാണ് മുൻപത്തേതിനാക്കാൾ മാനസികമായി കരുത്തനാണ് ഞാൻ.

നിങ്ങൾ ജീവിതത്തിൽ പരാ‌ജയപ്പെടുമ്പോൾ നിങ്ങൾക്ക് മെച്ചപ്പെടുത്താനുള്ളത് മെച്ചപ്പെടുത്താനായി ശ്രമിക്കണം. പരാജയങ്ങളെ പറ്റി എനിക്കിപ്പോൾ ഭയമില്ല. കുൽദീപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :