നോ ബോള്‍ ഏത് ഫോര്‍മാറ്റിലായാലും വലിയ അപരാധം തന്നെ; അതൃപ്തി ഒളിപ്പിച്ചുവയ്ക്കാതെ ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ ബൗളിങ് പ്രകടനത്തില്‍ പാണ്ഡ്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി

രേണുക വേണു| Last Modified വെള്ളി, 6 ജനുവരി 2023 (08:52 IST)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ശ്രീലങ്കയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിക്കാന്‍ പ്രധാന കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയ നോ ബോളുകളാണ്. ആകെ ഏഴ് നോ ബോളുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ഇതില്‍ അഞ്ച് നോ ബോളും എറിഞ്ഞത് അര്‍ഷ്ദീപ് സിങ് ആണ്.

നോ ബോള്‍ വഴങ്ങുന്നത് ഏത് ഫോര്‍മാറ്റിലായാലും വലിയ തെറ്റ് തന്നെയാണെന്ന് പറയുകയാണ് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബൗളിങ് പ്രകടനത്തില്‍ പാണ്ഡ്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

' അര്‍ഷ്ദീപിന് ഇങ്ങനെയൊരു അവസ്ഥയില്‍ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ അദ്ദേഹത്തെ കളിയാക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തോട് കയര്‍ക്കുകയോ അല്ല. പക്ഷേ, നമുക്ക് ഒരു കാര്യം അറിയാം...നോ ബോള്‍ ഏത് ഫോര്‍മാറ്റിലായാലും അത് വലിയൊരു തെറ്റ് തന്നെയാണ്. ഇവിടെ സംഭവിക്കാന്‍ പാടില്ലാത്ത ചില പിഴവുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതൊരു പാഠമാണ്. നമുക്കൊരു മോശം ദിവസമുണ്ടാകുക സ്വാഭാവികമാണ്. പക്ഷേ, ഒരിക്കലും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്,' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :