ആ പരാജയം എല്ലാം മാറ്റിമറിച്ചു; ക്യാപ്‌റ്റനായത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി ധോണി

ആ പരാജയം എല്ലാം മാറ്റിമറിച്ചു; ക്യാപ്‌റ്റനായത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി ധോണി

ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (15:50 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്‌റ്റന്‍ ആരെന്ന ചോദ്യമുയര്‍ന്നാല്‍ മടികൂടാതെ ഭൂരിഭാഗം പേരും പറയുന്ന പേരാണ് മഹേന്ദ്ര സിംഗ് ധോണി. സൌരവ് ഗാംഗുലിയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു തുടങ്ങിയ ധോണിയുടെ കരിയറില്‍ വഴിത്തിരിവായത് 2007ലെ ട്വന്റി-20 ലോകകപ്പ് വിജയമാണ്.

ധോണി കുട്ടി ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും മഹിക്ക് പിന്തുണയുമായി ടീം നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും രംഗത്തുണ്ട്. രാജ്യത്തിനായി ധോണി നേട്ടങ്ങള്‍ കരസ്ഥമാക്കിയതു പോലെ മറ്റാര്‍ക്കെങ്കിലും അതിന് കഴിഞ്ഞിട്ടുണ്ടോ എന്ന് രവി ശാസ്‌ത്രി ചോദിക്കുമ്പോള്‍ മഹിക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങള്‍ തള്ളിക്കളയാനാണ് കോഹ്‌ലിക്ക് താല്‍പ്പര്യം.

കരിയറില്‍ വഴിത്തിരിവായ ട്വന്റി-20 ലോകകപ്പ് നേടാന്‍ കാരണമായ സംഭവവികാസങ്ങളും, എങ്ങനെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ സാധിച്ചു എന്നതിലും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ധോണി.

“ 2007ലെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൌണ്ടില്‍ വെച്ചുതന്നെ ഇന്ത്യന്‍ ടീം പുറത്തായി. ഇതിനു ശേഷമാണ് ട്വന്റി-20 ലോകകപ്പിന്റെ സമയമായത്. പുതിയ ഒരു ക്യാപ്‌റ്റന്‍ വേണമെന്ന നിര്‍ദേശം വന്നതോടെ സെലക്‍ടര്‍മാര്‍ എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നായകനെ തെരഞ്ഞെടുക്കാനുള്ള ഒരു യോഗത്തിലും ഞാന്‍ പങ്കെടുത്തിരുന്നില്ല. അന്ന് ടീമിലെ ജൂനിയര്‍ താരങ്ങളിലൊരാളായിരുന്നു ഞാന്‍ ”- എന്നും ധോണി പറഞ്ഞു.

“എന്നെ നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ അവര്‍ക്ക് പല കാരണങ്ങള്‍ തോന്നിയിരിക്കാം. കളിയേക്കുറിച്ച് മുതിര്‍ന്ന താരങ്ങള്‍ ചോദിച്ചാല്‍ തന്റെ മനസിലുള്ള ആശയങ്ങളും തീരുമാനവും മടി കൂടാതെ അവരുമായി പങ്കുവയ്‌ക്കുമായിരുന്നു. സീനിയര്‍ താരങ്ങളുമായി എനിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെനും ധോണി വ്യക്തമാക്കി.

ധോണി നായകനായ ശേഷം ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ പടയോട്ടമാണ് കണ്ടത്. ട്വന്റി-20 ലോകകപ്പിന് പിന്നാലെ 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിത്തരാന്‍ ധോണിക്ക് സാധിച്ചതോടെ ടീം ഇന്ത്യയുടെ മുഖഛായ തന്നെ മാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :