ഗംഭീറിന്റെയും അഗാര്‍ക്കറിന്റെയും നിര്‍ബന്ധം ഫലം കണ്ടു, തിരിച്ചുവരവില്‍ ഇഷാന്‍ കിഷന് ഗംഭീര സെഞ്ചുറി

അഭിറാം മനോഹർ| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (17:18 IST)
പരിക്കില്‍ നിന്നും മോചിതനായി ദുലീപ് ട്രോഫിയില്‍ തിരിച്ചെത്തിയ ഇഷാന്‍ കിഷന് സെഞ്ചുറി. നേരത്തെ ഇന്ത്യ ഡി ടീമിലായിരുന്നു ഇഷാന്‍ കിഷന്‍ സ്ഥാനം നേടിയതെങ്കിലും പരിക്കിനെ തുടര്‍ന്ന് താരം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇഷാന് പകരം മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ഡി ടീമില്‍ ഇടം നേടിയത്.


ദുലീപ് ട്രോഫി രണ്ടാം ഘട്ടത്തില്‍ പരിക്ക് മാറിയ ഇഷാന്‍ കിഷനെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറും ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും സമ്മര്‍ദ്ദം ചെലുത്തിയാണ് ഇന്ത്യന്‍ സി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ബിക്കെതിരായ ദുലീപ് ട്രോഫി മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരിക്കുകയാണ് താരം. 126 പന്തില്‍ 111 റണ്‍സ് നേടിയ ഇഷാന്‍ പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സി ഇഷാന്റെ ബാറ്റിംഗ് കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സുമായി നായകന്‍ റുതുരാജ് ഗെയ്ക്ക്വാദും 73 റണ്‍സുമായി ബാബ അപരാജിതുമാണ് ക്രീസില്‍. 43 റണ്‍സെടുത്ത സായ് സുദര്‍ശന്‍, 40 റണ്‍സെടുത്ത രജത് പാടീധാര്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.


രണ്ടിന് 97 എന്ന നിലയില്‍ നില്‍ക്കെ ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ബാബ അപരാജിതിനൊപ്പം 189 റണ്‍സ് കൂട്ടുക്കെട്ട് സ്വന്തമാക്കിയതിന് ശേഷമാണ് മടങ്ങിയത്. 3 സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്ങ്‌സ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :