കളി പതുക്കെയാക്കെന്ന് അഫ്ഗാന്‍ കോച്ച്, പിന്നെ ഗ്രൗണ്ടില്‍ കണ്ടത് ഗുല്‍ബദിന്റെ ഓസ്‌കര്‍ ലെവല്‍ ആക്ടിംഗ്: വീഡിയോ

Gulbadin naib, Afghanistan
അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (12:38 IST)
Gulbadin naib, Afghanistan
ബംഗ്ലാദേശിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായകപോരാട്ടത്തില്‍ വിജയിച്ച് ചരിത്രത്തിലാദ്യമായി ഐസിസി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് അഫ്ഗാനിസ്ഥാന്‍. മഴ പലപ്പോഴും തടസമായി മാറിയ നാടകീയപോരാട്ടത്തിനൊടുവിലാണ് അഫ്ഗാന്റെ വിജയം. മഴ പലപ്പോഴും കളി മുടക്കിയതിനാല്‍ തന്നെ മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം റിസള്‍ട്ട് ഉണ്ടാകാന്‍ സാധ്യത അധികമായിരുന്നു.


അഫ്ഗാനെ 115 റണ്‍സിന് ചുരുക്കിയ ബംഗ്ലാദേശിന് കളി മഴ മൂലം ഉപേക്ഷിക്കുകയാണെങ്കിലും മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കില്‍ മത്സരത്തില്‍ വിജയിക്കാമായിരുന്നു. ആദ്യം മികച്ച രീതിയില്‍ തന്നെ റണ്‍സ് ഉയര്‍ത്തി കളിച്ചെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. ഇതിനിടെ കളി തടസ്സപ്പെടുത്തി മഴ വീണ്ടുമെത്തി. 81 റണ്‍സിന് 6 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് അപ്പോള്‍ കളി മഴ മൂലം നിര്‍ത്തുവെയ്ക്കുകയാണെങ്കില്‍ ഈ ഘട്ടത്തില്‍ 83 റണ്‍സാണ് ബംഗ്ലാദേശിന് ആവശ്യമായിരുന്നത്.



ഈ സമയത്ത് ബംഗ്ലാദേശിന് ജയം നിഷേധിക്കാനായി മത്സരം പതുക്കെയാക്കാന്‍ അഫ്ഗാന്‍ പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട് ആവശ്യപ്പെട്ടു. ഞൊടിയിട നേരം കൊണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഗുല്‍ബദിന്‍ നയീബ് ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. കാലില്‍ പരിക്കഭിനയിച്ചുകൊണ്ട് നയ്യിബ് ഗ്രൗണ്ട് വിടുന്നതിനിടെ മഴയെത്തി കളി തടസ്സപ്പെടുകയും ചെയ്തു. ഇതോടെ ഈ സമയം വേണ്ടിയിരുന്ന 2 റണ്‍സ് ബംഗ്ലാദേശിന് നേടാനകാതെ വന്നു. പിന്നീട് മഴ തോര്‍ന്ന ശേഷം കളി വീണ്ടും തുടങ്ങിയെങ്കിലും നയ്ബിന്റെ പെരുമാറ്റത്തില്‍ അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനും അതൃപ്തി പ്രകടമാക്കി.

മത്സരം പിന്നീട് പുനരാരംഭിച്ചപ്പോള്‍ ശക്തമായി തന്നെ മത്സരത്തില്‍ തിരിച്ചെത്താന്‍ അഫ്ഗാനായി. മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സ് അകലെ പുറത്താക്കി സെമിഫൈനലിലേക്ക് പ്രവേശനം നേടുകയും ചെയ്തു. എങ്കിലും അഫ്ഗാന്‍ മൈതാനത്ത് ചെയ്തത് ചതിയാണെന്നും അഭിനയത്തിന് ഗുല്‍ബദിന്‍ നയ്ബിന് ഓസ്‌കര്‍ എങ്കിലും കൊടുക്കണമെന്നും അഭിപ്രായപ്പെടുന്ന ആരാധകര്‍ ഏറെയാണ്. ജൊനാഥന്‍ ട്രോട്ട് കളി സാവധാനത്തിലാക്കാന്‍ പറയുന്നതിന് തൊട്ടുപിന്നാലെ ഗുല്‍ബദിന്‍ ഗ്രൗണ്ടില്‍ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :