ഇംഗ്ലണ്ടിനു 'തലവേദന'യായി വീണ്ടും ഹെഡ്; ഏകദിന പരമ്പര ഓസ്‌ട്രേലിയയ്ക്ക്, അവസാന മത്സരത്തില്‍ 49 റണ്‍സ് ജയം

പരമ്പരയില്‍ ഉടനീളം ഇംഗ്ലണ്ടിനു തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡ് തന്നെയാണ് അഞ്ചാം ഏകദിനത്തിലും ആതിഥേയരെ വീഴ്ത്തിയത്

Australia vs England 5th ODI
രേണുക വേണു| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (07:13 IST)
Australia vs England 5th ODI

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 49 റണ്‍സ് ജയം. മഴ കളി തടസപ്പെടുത്തിയതിനാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറില്‍ 309 ന് ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 20.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ആണ് മഴ കളി തടസപ്പെടുത്തിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആ സമയത്ത് 49 റണ്‍സ് മുന്‍പിലായിരുന്നു ഓസ്‌ട്രേലിയ.

പരമ്പരയില്‍ ഉടനീളം ഇംഗ്ലണ്ടിനു തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡ് തന്നെയാണ് അഞ്ചാം ഏകദിനത്തിലും ആതിഥേയരെ വീഴ്ത്തിയത്. 24 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സില്‍ എത്തിയ ഇംഗ്ലണ്ട് 400 റണ്‍സെങ്കിലും എടുക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചതാണ്. ആ സമയത്താണ് ട്രാവിസ് ഹെഡ് ബോളുകൊണ്ട് ഓസീസിന്റെ രക്ഷകനായത്. 6.2 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഹെഡ് വീഴ്ത്തിയത്. ബാറ്റിങ്ങിലേക്ക് എത്തിയപ്പോള്‍ 26 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സും നേടി. ഹെഡാണ് കളിയിലേയും പരമ്പരയിലേയും താരം. മാത്യു ഷോര്‍ട്ട് 30 പന്തില്‍ 58 റണ്‍സും നായകന്‍ സ്റ്റീവ് സ്മിത്ത് 48 പന്തില്‍ പുറത്താകാതെ 36 റണ്‍സും നേടി.

ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 309 ല്‍ എത്തിച്ചത്. 91 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും സഹിതം 107 റണ്‍സ് ഡക്കറ്റ് നേടി. ഹാരി ബ്രൂക്ക് 52 പന്തില്‍ 72 റണ്‍സെടുത്തു. ആദില്‍ റാഷിദ് 35 പന്തില്‍ 36 റണ്‍സ് നേടി. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് വിജയിച്ചിരുന്നു. മൂന്നും നാലും ഏകദിനത്തില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :