ഇംഗ്ലണ്ടിനെതിരെ രാഹുലിന്റെ ഇടിവെട്ട് ബാറ്റിംഗ്; ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ഇംഗ്ലണ്ടിനെ പൊട്ടിച്ച് ഇന്ത്യ

അപർണ| Last Modified ബുധന്‍, 4 ജൂലൈ 2018 (10:26 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.

കെ. എൽ. രാഹുലിന്റെ ഇടിവെട്ട് ബാറ്റിംഗിലൂടെയുള്ള സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യൻ ജയം. 54 പന്തുകൾ നേരിട്ട 101 റൺസുമായി പുറത്താകാതെ നിന്നു. രാഹുലിന്റെ രണ്ടാം ട്വന്റി20 സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളും ഉമേഷ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണർ രോഹിത് ശർമ (30 പന്തിൽ 32), ശിഖർ ധവാൻ (നാല് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്കോര്‍. 20 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റാഷിദ്, ഡേവിഡ് വില്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 46 ബോളില്‍ നിന്ന് 69 റണ്‍സെടുത്ത ജോസ് ബട്ട്‌ലറിന് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :