പാകിസ്ഥാനെ തിരിച്ചയച്ച് ഇന്ത്യ ഫൈനലില്‍

മൊഹാലി| WEBDUNIA|
PRO
PRO
ലോകകപ്പ് ചരിത്രം തെറ്റിച്ചില്ല. ഇത്തവണയും ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിജയം ഇന്ത്യക്ക് തന്നെ. മൊഹാലിയില്‍ അരങ്ങേറിയ സെമിഫൈനലില്‍ പാകിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു പന്ത് ശേഷിക്കെ 231 റണ്‍സിന് പുറത്തായി. 85 റണ്‍സെടുത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു. മികച്ച തുടക്കമായിരുന്നു സെവാഗ് നല്‍കിയത്. ഉമര്‍ ഗുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൌണ്ടറിയേ സെവാഗിന് നേടാനായുള്ളൂവെങ്കിലും മൂന്നാം ഓവറില്‍ അഞ്ച് തവണയാണ് സെവാഗ് പന്ത് അതിര്‍ത്തി കടത്തിയത്. പിന്നീടും മൂന്ന് തവണ സെവാഗ് പാക് ബൌളര്‍മാരെ അതിര്‍ത്തിയിലെത്തിച്ചു. പക്ഷേ ബൌളിംഗ് മാറ്റമുണ്ടായ ആറാം ഓവറിലെ അഞ്ചാം പന്തില്‍ വഹാബ്‌ റിയാസ്‌ സെവാഗിനെ വിക്കറ്റ് മുന്നില്‍ കുരുക്കി.

മുപ്പത്തിരണ്ട് പന്തുകളില്‍ നിന്ന് 27 റണ്‍സ് എടുത്ത ഗൌതം ഗംഭീറിനെ മുഹമ്മദ് ഹഫീ‍സിന്റെ പന്തില്‍ കമ്രാല്‍ അക്മല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ഇരുപത്തിയാറാം ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ വിരാട് കോഹ്‌ലിയെയും യുവരാജിനെയും നഷ്ടമായി. ഈ ഓവറിലെ രണ്ടാമത്തെ പന്തില്‍ കോഹ്‌ലിയെ വഹാബ് റിയാസ് ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത പന്തില്‍ യുവരാജ് ക്ലീന്‍ ബൌള്‍ഡ് ആയി. കോഹ്‌ലി ഒമ്പത് റണ്‍സെടുത്തു.

പലതവണ ജീവന്‍ വീണ്ടുകിട്ടിയ സച്ചിന്‍ അപ്പോഴും പൊരുതുന്നുണ്ടായിരുന്നു. നൂറാം ശതകത്തിലെത്തിയേക്കുമെന്ന് തോന്നിച്ചു. പക്ഷേ 36.6 ഓവറില്‍ സയീദ് അജ്മലിന്റെ പന്തില്‍ സച്ചിന്‍ അഫ്രീ‍ദിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. 115 പന്തുകളില്‍ നിന്ന് 11 ബൌണ്ടറികള്‍ ഉള്‍പ്പടെ സച്ചിന്‍ 85 റണ്‍സ് ആണ് എടുത്തത്.

ധോണി ഇത്തവണയും നിരാശപ്പെടുത്തി. മികച്ച ഒരു പ്രകടനം നടത്തേണ്ടിയിരുന്ന സമയത്ത് പോലും ധോണിക്ക് തിളങ്ങാനായില്ല. 42 പന്തുകളില്‍ നിന്ന് 25 റണ്‍സ് മാത്രമേ ധോണിക്ക് എടുക്കാനായുള്ളു. വഹാബ് റിയാസ് ആണ് ധോണിയെയും പുറത്താക്കിയത്. ഹര്‍ഭജന്‍ 15 പന്തുകളില്‍ നിന്ന് 12 റണ്‍സ് എടുത്തു. സുരേഷ് റെയ്നയാണ് അവസാന ഓവറുകളില്‍ തകര്‍ച്ചയില്ലാതെ ഇന്ത്യന്‍ സ്കോറിംഗിന് താങ്ങായത്. റെയ്ന 39 പന്തുകളില്‍ നിന് പുറത്താകാതെ 36 റണ്‍സ് എടുത്തു.

പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെയും തുടക്കം മികച്ചതായിരുന്നു. കമ്രാല്‍ അക്മലും മുഹമ്മദ് ഹഫീസും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. പാകിസ്ഥാന്റെ സ്കോര്‍ 44ല്‍ ആയിരിക്കുമ്പോള്‍ സഹീര്‍ ഖാന്‍ ഈ കൂട്ടുകെട്ടിനെ തകര്‍ത്തു. സഹീര്‍ എറിഞ്ഞ ഒമ്പതാം ഓവറിലെ അവസാന പന്തില്‍ കമ്രാനെ യുവരാജ് പിടിച്ചുപുറത്താക്കി. 21 പന്തുകളില്‍ നിന്ന് കമ്രാന്‍ 19 റണ്‍സ് എടുത്തു. 59 പന്തുകളില്‍ നിന്ന് 43 റണ്‍സ് എടുത്ത ഹഫീസിനെ 15.3 ഓവറില്‍ പുറത്താക്കി മുനാഫ് ഇന്ത്യക്ക് വന്‍തിരിച്ചുവരവ് സമ്മാനിച്ചു. 23.5 ഓവറില്‍ യുവരാജ് ആസാദ് ഷഫിഖിന്റെ കുറ്റി തെറിപ്പിച്ചു. 39 പന്തുകളില്‍ നിന്ന് അസാദ് 30 റണ്‍സ് ആണ് എടുത്തത്.

പതിമൂന്ന് റണ്‍സ് എടുത്ത യൂനിസ് ഖാനെ യുവരാജ് സിംഗ് ആണ് മടക്കി അയച്ചത്. 25.4 ഓവറില്‍ യൂനിസിനെ യുവരാജ് റെയ്നയുടെ കൈയില്‍ എത്തിക്കുകയായിരുന്നു. പക്ഷേ തകര്‍ത്തടിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയ ഉമര്‍ അക്മല്‍ അഫ്രീദിയുമായി ചേര്‍ന്ന് സ്കോറിംഗ് ഉയര്‍ത്തി. പക്ഷെ ഹര്‍ഭജന്‍ സിംഗിന്റെ പന്തിന്റെ ഗതി തിരിച്ചറിയാന്‍ അക്മലിന് ആയില്ല. 33.1 ഓവറില്‍ ഉമറിന്റെ കുറ്റി ഹര്‍ഭജന്‍ തെറിപ്പിക്കുകയായിരുന്നു. 24 പന്തുകളില്‍ നിന്ന് 29 റണ്‍സാണ് അക്മല്‍ നേടിയത്.

പാകിസ്ഥാനെ വിജയത്തിലെത്തിക്കും എന്ന് തോന്നിച്ച അഫ്രീദിയെ പുറത്താക്കി ഇന്ത്യക്കനുകൂലമായി മത്സരം മാറ്റിയതും ഹര്‍ഭജന്‍ സിംഗ് ആയിരുന്നു. 17 പന്തുകളില്‍ നിന്ന് 19 റണ്‍സ് എടുത്ത അഫ്രീദിയെ ഹര്‍ഭജന്‍ സെവാഗിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 44.5 ഓവറില്‍ നെഹ്രയുടെ പന്തില്‍ സച്ചിന്‍ പിടിച്ച് വഹാബ് റിയാസും പുറത്തായി.

ഒരറ്റത്ത് തളരാതെ പിടിച്ചുനിന്ന് പൊരുതിയ മിസ്‌ബ ഉള്‍ ഹഖിന് ഇന്ത്യയ്ക്കെതിരെ മത്സരം ജയിപ്പിക്കാന്‍ മാത്രം പ്രാപ്തിയുണ്ടായുണ്ടായിരുന്നില്ല. 76 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെ 56 റണ്‍സ് എടുത്ത മിസ്‌ബ ഉള്‍ ഹഖ് അവസാന ഓവറിലെ അഞ്ചാം പന്തില്‍ റെയ്നയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി. സഹീര്‍ ഖാനാണ് മിസ്‌ബ ഉള്‍ ഹഖിന്റെ വിക്കറ്റ് സ്വന്തമാക്കിയത്.

ഈ മത്സരം ഉള്‍പ്പടെ അഞ്ച് തവണയാണ് ഇന്ത്യയും പാകിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. എല്ലാ മത്സരങ്ങളിലും ഇന്ത്യയാണ് വിജയം കണ്ടത്.

ടീം...
ഇന്ത്യ...

മഹേന്ദ്ര സിംഗ് ധോണി (നായകന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, യുവരാജ്‌ സിംഗ്‌, വിരാട്‌ കോഹ്‌ലി, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ ഖാന്‍, മുനാഫ്‌ പട്ടേല്‍, ആശിഷ്‌ നെഹ്‌റ, സുരേഷ്‌ റെയ്‌ന

പാകിസ്ഥാന്‍...

ഷാഹിദ്‌ അഫ്രീദി (നായകന്‍), മിസ്‌ബ ഉള്‍ ഹഖ്‌, മുഹമ്മദ്‌ ഹഫീസ്‌, കമ്രാന്‍ അക്‌മല്‍, യൂനിസ്‌ ഖാന്‍, ആസാദ്‌ ഷഫീഖ്‌, ഉമര്‍ അക്‌മല്‍, അബ്‌ദുള്‍ റസാഖ്‌, സയിദ്‌ അജ്‌മല്‍, ഉമര്‍ ഗുല്‍, വഹാബ്‌ റിയാസ്‌,

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി, യുപി‌എ അധ്യക്ഷ സോനിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, അമിര്‍ ഖാന്‍ തുടങ്ങി പ്രമുഖരുടെ വന്‍ നിരതന്നെ മോഹാലിയില്‍ നടക്കുന്ന മത്സരം കാണാന്‍ എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :